പാരിസ്: ഗാസയിൽ വംശഹത്യയും ഫലസ്തീനികളെ പട്ടിണിക്കിടലും തുടരുന്ന ഇസ്രായിലിനെതിരെ യൂറോപ്യൻ രാജ്യമായ ഫ്രാൻസ് ശക്തമായ നടപടികളിലേക്ക്. ഇസ്രായിലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ബ്രസീൽ പ്രസിഡണ്ട് ലുല ദ സിൽവക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇസ്രായിലിനെതിരെ ഞങ്ങൾ സ്വരം കടുപ്പിക്കണമോ കടുത്ത നടപടികൾ കൈക്കൊള്ളണമോ എന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും.’ മാക്രോൺ പറഞ്ഞു. മുൻകൂട്ടി പദ്ധതിയിട്ടു തയാറാക്കിയ വംശഹത്യയാണ് ഇസ്രായിൽ നടത്തുന്നതെന്ന് ബ്രസീൽ പ്രസിഡണ്ട് ലുല ദ സിൽവ വിമർശിച്ചു: ‘തീവ്ര വലതുപക്ഷ ഭരണകൂടം അതിന്റെ പൗരന്മാരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി മുൻകൂട്ടി പദ്ധതിയിട്ടു നടപ്പാക്കുന്ന വംശഹത്യയാണ് ഇസ്രായിൽ നടത്തുന്നത്.’
ഗാസയിലെ അധിനിവേശവും വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളും ഇസ്രായിൽ അവസാനിപ്പിക്കണമെന്ന് ബ്രിട്ടൻ, കാനഡ രാഷ്ട്രത്തലവന്മാർക്കൊപ്പം സംയുക്ത പ്രസ്താവനയിൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുന്നില്ലെങ്കിൽ ഇസ്രായിലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് മാക്രോൺ ആവശ്യപ്പെട്ടിരുന്നു. ഗാസയെ കൈയൊഴിഞ്ഞ്, തോന്നുംപോലെ ചെയ്യാൻ ഇസ്രായിലിനെ അനുവദിച്ചാൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ലോകത്തിന്റെ കണ്ണിൽ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു: “ഈ സാഹചര്യം തുടരുന്നത് നമുക്ക് അനുവദിക്കാനാവില്ലെന്ന കാര്യം വളരെ വ്യക്തമാണ്. മാനുഷിക സഹായത്തിനുള്ള വിലക്ക് ഭൂമിയിൽ അസഹനീയമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുന്നു” – മാക്രോൺ പറഞ്ഞു.
ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ ഇസ്രായിൽ – ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഈ മാസം 17 മുതൽ 20 വരെ പ്രത്യേക ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ട്.
ഗാസ അധിനിവേശം തുടരുകയാണെങ്കിൽ ഇസ്രായിലിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതടക്കമുള്ള നീക്കങ്ങൾ പരിഗണിക്കുമെന്ന് ബ്രിട്ടൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘ഇസ്രായിലിന്റെ നടപടികൾ ഭയാനകവും അസ്വീകാര്യവുമാണ്. ഇത് വിപരീതഫലം നൽകും. സൈനിക നടപടികൾ വ്യാപിപ്പിക്കുന്നതും ഫലസ്തീനകിൾക്കെതിരായ ജൂതകുടിയേറ്റക്കാരുടെ അക്രമണങ്ങളും മാനുഷിക സഹായം നിഷേധിക്കുന്നതും ഞങ്ങൾ ശക്തമായി എതിർക്കുന്നു.’ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പററഞ്ഞു.
‘ഇസ്രായിലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച ചർച്ചകൾ ബ്രിട്ടീഷ് ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാർക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇസ്രായിലിനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ ഞങ്ങളുടെ സഖ്യകക്ഷികളുമായി കൂടിയാലോചിച്ച് കൂടുതൽ നടപടികൾ ഞങ്ങൾ പരിഗണിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.’