ഗാസ സിറ്റി: തെക്കൻ ഗായസിലെ ഖാൻ യൂനുസിൽ കെട്ടിടത്തിനകത്തുണ്ടായ സ്‌ഫോടനത്തിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. മഗ്ലാൻ കമാൻഡോ യൂണിറ്റിലെ സെർജന്റ് മേജർ ചെൻ ഗ്രോസ് (33), യഹാലോം കോംബാറ്റ് എഞ്ചിനീയറിങ് യൂണിറ്റിലെ സ്റ്റാഫ് സർജന്റ് യോവ് റേവർ (19) എന്നിവരും മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈന്യം അറിയിച്ചു. അഞ്ചു പേർക്ക് പരിക്കുമുണ്ട്.
സംഭവത്തിൽ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡണ്ട് ഇസാക് ഹെർസോഗ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. യുദ്ധത്തിന് നൽകേണ്ടിവരുന്ന വലുതാണെന്നും കൊല്ലപ്പെട്ടവരുടെ പേരുകൾ എന്നെന്നും നിലനിൽക്കുമെന്നും ഹെർസോഗ് പറഞ്ഞു. അതേസമയം, ഇസ്രായിലിനെതിരായ ‘ദാവൂദിന്റെ കല്ലുകൾ’ എന്ന പ്രതിരോധം തുടരുമെന്ന് ഹമാസ് വ്യക്തമാക്കി: ‘സ്വന്തം മക്കളെ ശവപ്പെട്ടിയിൽ സ്വീകരിക്കാൻ ആഗ്രഹമില്ലെങ്കിൽ യുദ്ധം നിർത്താൻ തങ്ങളുടെ ഭരണകൂടത്തോട് ആവശ്യപ്പെടുകയല്ലാതെ ശത്രുജനങ്ങൾക്കു വേറെ വഴിയില്ല’ – ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അംഗങ്ങളായ പത്തോളം പേർ ഖാൻ യൂനുസിലെ ബനീ സുഹൈല ഭാഗത്തുള്ള കെട്ടിടത്തിനകത്ത് തുരങ്കമുണ്ടോ എന്ന് പരിശോധിക്കാൻ കയറിയതായിരുന്നു. സംഘം അകത്ത് പ്രവേശിച്ചതും ഹമാസ് സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും കെട്ടിടം ഇവർക്കുമേൽ തകർന്നുവീഴുകയും ചെയ്തു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഹമാസ് പോരാളികൾ ഒളിച്ചിരിക്കുന്ന തുരങ്കങ്ങൾ കണ്ടെത്താൻ കെട്ടിടങ്ങൾക്കകത്ത് കയറിനോക്കുകയല്ലാതെ വഴിയില്ലെന്നും അപകടമില്ലാതെ ഈ ജോലി എങ്ങനെ ചെയ്യാമെന്ന കാര്യം പഠിച്ചുവരികയാണെന്നും സൈനിക വക്താവ് ബ്രിഗേഡയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു.
ഒരാഴ്ച മുമ്പ് ഇസ്രായിലി സൈനികർ സഞ്ചരിച്ച ഹമ്മർ വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കളും ആന്റി ടാങ്ക് മിസൈലും ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സർജന്റുമാരായ ലിയോർ സ്റ്റീൻബർഗ് (20), ഒഫെക് ബർഹന (20), ഒമർ വാൻ ഗെൽദർ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വഴിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് വാഹനം മറിയുകയും പിന്നാലെ വാഹനത്തിനു നേരെ പോരാളികൾ ആന്റി ടാങ്ക് മിസൈൽ തൊടുക്കുകയും ചെയ്യുകയായിരുന്നു. മൂന്നു സൈനികർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.