ബീജിങ്: ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശികാധിപത്യവും ലംഘിച്ചുകൊണ്ടുള്ള ഇസ്രായിൽ ആക്രമണം അപലപനീയമാണെന്ന് ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ഫു കോങ്, അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ പ്രതിനിധി ലി സോങ് എന്നിവർ ഇസ്രായിലിന്റെ പ്രകോപനത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
ഇസ്രായിൽ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതിനു പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ഷിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായിൽ നടത്തിയ പ്രകോപനത്തെക്കുറിച്ചും ഇറാന്റെ മറുപടിയെക്കുറിച്ചും സംഭാഷണത്തിൽ അറാഗ്ചി വിശദമായി സംസാരിച്ചതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇംഗ്ലീഷ് മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രായിലിന്റെ ആക്രമണം ഉണ്ടായ ഉടൻ തന്നെ ചൈന നിലപാട് വ്യക്തമാക്കിയതാണെന്നും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചുള്ള ഇസ്രായിൽ ആക്രമണം കാടത്തമാണന്നും വാങ് യി പറഞ്ഞു.
‘ഇസ്രായിലിന്റെ നടപടികൾ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതും അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന മര്യാദകൾ പാലിക്കാത്തതുമാണ്. ഇറാന്റെ ആണവ പദ്ധതികൾക്കു മേൽ നടത്തിയ ആക്രമണം അപകടകരമായ കീഴ്‌വഴക്കാണ് സൃഷ്ടിക്കുന്നത്. അത് ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. നീതി ഉയർത്തിപ്പിടിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുകയാണ് അന്താരാഷ്ട്ര സമൂഹം ചെയ്യേണ്ടത്. ഇസ്രായിലിനു മേൽ നിയന്ത്രണമുള്ള രാജ്യങ്ങൾ സമാധാനത്തിനു വേണ്ടി അവരെ പ്രേരിപ്പിക്കണം.’ – വാങ് യി പറഞ്ഞു.
എല്ലാവിധ സൈനിക നീക്കങ്ങളും ഇസ്രായിൽ ഉടൻ നിർത്തണമെന്നും മേഖലയിലെ യുദ്ധം കൊണ്ട് ആർക്കും ഗുണമുണ്ടാകില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ സ്ഥിരം പ്രതിനിധി ഫു കോങ് പറഞ്ഞു. ഇസ്രായിലിന്റെ ആക്രമണത്തിനു പിന്നാലെ മിഡിൽ ഈസ്റ്റിൽ രൂപപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിലായിരുന്നു ഫു കോങിന്റെ പരാമർശം.
‘ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച ഇസ്രായിൽ നടത്തിയ ആക്രമണത്തെ ചൈന അപലപിക്കുന്നു. സമാധാനം തകർക്കുകയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന നീക്കങ്ങളെ അംഗീകരിക്കാനാവില്ല. ഇസ്രായിലിന്റെ പ്രവൃത്തികാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.’ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിൽ ഫു കോങ് പറഞ്ഞു.
‘പ്രാദേശിക സംഘർഷം ഈ വിധത്തിൽ വികസിക്കുന്നത് ആരുടെയും താൽപര്യങ്ങൾ സംരക്ഷിക്കില്ല. ഇനിയും കാര്യങ്ങൾ വഷളാവാതിരിക്കാൻ ഇസ്രായിൽ സൈനിക നടപടികൾ പൂർണമായി നിർത്തിവെക്കണം.’ – അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ചുള്ള ചർച്ചകളെ ഇസ്രായിലിന്റെ നീക്കം പ്രതികൂലമായി നീക്കുമെന്നും യുഎസ് – ഇറാൻ ചർച്ചകളിൽ പോലും വിശ്വാസമില്ലാത്ത രീതിയിലാണ് ഇസ്രായിൽ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ആണവോർ ഏജൻസിയുടെ (ഐഎഇഎ) അടിയന്തര യോഗത്തിലും ചൈന ഇസ്രായിലിനെ വിമർശിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ആണവ പദ്ധതികൾ ആക്രമിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ഇറാന്റെ ആണവ പദ്ധതികൾ സംബന്ധിച്ച് സമാധാനപരമായ ചർച്ചകളാണ് വേണ്ടതെന്നും ചൈനീസ് പ്രതിനിധി ലി സോങ് പറഞ്ഞു.