ലണ്ടന്‍: അധിനിവിഷ്ട ജറൂസലമിന് സമീപം നടപ്പാക്കാനുദ്ദേശിക്കുന്ന ഇ1 കുടിയേറ്റ കോളനി പദ്ധതി ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇ1 കുടിയേറ്റ കോളനി പദ്ധതിക്കായി ടെന്‍ഡര്‍ പുറപ്പെടുവിക്കാനുള്ള ഇസ്രായിലിന്റെ നീക്കത്തെ ബ്രിട്ടീഷ് വിദേശ മന്ത്രി എഡ് മിലിബാന്‍ഡ് അപലപിക്കുകയും ബ്രിട്ടനിലെ ഇസ്രായില്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅറുമായി ബന്ധപ്പെട്ട്, ഇസ്രായില്‍ സര്‍ക്കാര്‍ ഇ1 പദ്ധതി ഉടന്‍ നിര്‍ത്തണമെന്നും ടെന്‍ഡര്‍ പിന്‍വലിക്കണമെന്നും എല്ലാ കുടിയേറ്റ കോളനി വിപുലീകരണവും നിര്‍ത്തണമെന്നും വ്യക്തമാക്കിയതായും മിലിബാന്‍ഡ് പറഞ്ഞു.
ഇസ്രായിലിന്റെ ഇ1 കുടിയേറ്റ കോളനി പദ്ധതി വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്വന്തം രാജ്യം സ്ഥാപിക്കാന്‍ ഫലസ്തീനികള്‍ ശ്രമിക്കുന്ന ഫലസ്തീന്‍ പ്രദേശത്തെ വിഭജിക്കുമെന്നും രാഷ്ട്രസ്ഥാപനം അസാധ്യമാക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ ജറൂസലമിനും വെസ്റ്റ് ബാങ്കിലെ മാലെ അദുമിം ജൂതകുടിയേറ്റ കോളനിക്കും ഇടയിലുള്ള പ്രദേശത്താണ് ഇ1 പദ്ധതി നടപ്പാക്കുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കോളനി നിര്‍മ്മാണം വിപുലീകരിക്കാനും പ്രധാന കുടിയേറ്റ കോളനികളെ ജറൂസലമുമായി ബന്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് വെസ്റ്റ് ബാങ്കിനെ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട വ്യത്യസ്ത പ്രദേശങ്ങളായി വിഭജിക്കുമെന്നും പ്രായോഗികമായ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ ദുര്‍ബലപ്പെടുത്തുമെന്നും ഫലസ്തീനികളും അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗവും പറയുന്നു.
ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ, മറ്റ് രാജ്യങ്ങള്‍ എന്നിവ വര്‍ഷങ്ങളായി പദ്ധതിയെ എതിര്‍ക്കുന്നു. ഇത് നടപ്പാക്കുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിന് വലിയ തടസ്സമാകുമെന്ന് ഈ രാജ്യങ്ങള്‍ വാദിക്കുന്നു. ഇ1 മേഖലയിലെ കുടിയേറ്റ കോളനി നിര്‍മ്മാണം കിഴക്കന്‍ ജറൂസലമിനെ അതിന്റെ ഫലസ്തീന്‍ ചുറ്റുപാടുകളില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്നും ഇസ്രായില്‍ഫലസ്തീന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും പദ്ധതിയുടെ വിമര്‍ശകര്‍ വാദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







