ഹേഗ് – ഗാസ മുനമ്പിൽ ഇസ്രായിൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ബെൽജിയം കക്ഷി ചേർന്നതായി അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. എന്നാൽ ഈ നീക്കം ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങളെ ബെൽജിയം പിന്തുണക്കുന്നുവെന്നോ ഇസ്രായിലിനെ പ്രതിരോധിക്കുന്നുവെന്നോ അർഥമാക്കുന്നില്ല. മറിച്ച്, കേസിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര നിയമത്തിന്റെ വ്യാഖ്യാനം അവർ വാഗ്ദാനം ചെയ്യും.
ബ്രസീൽ, അയർലൻഡ്, ബൊളീവിയ, കൊളംബിയ, ലിബിയ, സ്‌പെയിൻ, മെക്‌സിക്കോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം യു.എന്നിന്റെ പരമോന്നത കോടതിക്ക് മുമ്പാകെ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രതിരോധ ആക്രമണത്തിനും ഇസ്രായിൽ ഗാസയിൽ ആക്രമണം ആരംഭിച്ച് നാല് മാസങ്ങൾക്ക് ശേഷം, 2024 ജനുവരിയിൽ പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ, വംശഹത്യയുടെ നിർവചനത്തിൽ പെടുന്ന ഏതെങ്കിലും പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ഫലസ്തീനികൾക്കെതിരെ പരിഹരിക്കാനാവാത്ത ദോഷം വരുത്താനുള്ള യഥാർഥവും ആസന്നവുമായ അപകടസാധ്യത ഉണ്ടെന്ന് കോടതി മുന്നറിയിപ്പ് നൽകി.
മനുഷ്യത്വപരമായ സഹായം ഗാസയിലേക്ക് അനുവദിക്കാനും വംശഹത്യക്കുള്ള പ്രേരണ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ഇസ്രായിലിനെ നിർബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി താൽക്കാലിക ഉത്തരവുകൾ പുറപ്പെടുവിച്ചു. നിയമപരമായി ബാധകമായ സ്വഭാവം ഉണ്ടായിരുന്നിട്ടും ഈ ഉത്തരവുകൾ പാലിക്കാൻ ഇസ്രായിൽ വിസമ്മതിച്ചു.
സെപ്തംബറിൽ, ബെൽജിയവും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഫലസ്തീൻ രാഷ്ട്രത്തിനുള്ള ബെൽജിയത്തിന്റെ നിയമപരമായ അംഗീകാരം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കാരണം ഈ വിഷയത്തിൽ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഫലസ്തീൻ സർക്കാരിൽ നിന്ന് ഹമാസിനെ ഒഴിവാക്കണമെന്ന് ബെൽജിയം ആവശ്യപ്പെടുന്നു.



