ന്യൂയോര്‍ക്ക്– യു.എസ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തോടൊപ്പം ഇന്ത്യന്‍ പൗരന്‍ ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും ഇന്ന് വൈകിട്ട് യാത്ര തിരിക്കും. രാകേഷ് ശര്‍മയ്ക്കു ശേഷം ബഹിരാകാശത്തേക്ക് എത്താൻ ലക്ഷ്യമിടുന്ന ഇന്ത്യന്‍ പൗരനാണ് ഇദ്ദേഹം. ആക്‌സിയം 4 എന്നു പേരിട്ടിരിക്കുന്ന യാത്ര ലക്ഷ്യം നേടുന്നതോടെ രാജ്യാന്തര ബഹിരാകാശ നിലയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാകും ശുഭാംശു. അമേരിക്കയില്‍ നിന്നുള്ള പെഗ്ഗി വിറ്റസന്‍, സ്ലാവോസ് വിസ്‌നീവ്‌സ്‌കി(പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് മറ്റു യാത്രക്കാര്‍.
മൂന്ന് തവണ മാറ്റിവെച്ച യാത്രയാണിത്. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയുടെ പ്രധാന സംഘാടകര്‍. ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റാണ് നാല് യാത്രക്കാരുമായി ബഹിരാകാശത്തേക്ക് കുതിക്കുക. ഈ റോക്കറ്റിന്റെ മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗണ്‍ സി 213 പേടകത്തിലാണ് യാത്രക്കാര്‍ ഇരിക്കുക. 1984 ഏപ്രില്‍ മൂന്നിനാണ് രാകേഷ് ശര്‍മയുടെ ബഹിരാകാശ യാത്ര. ക്യാപ്റ്റൻ ശുഭാംശുവിന് ഇന്ത്യന്‍ വ്യോമസേന ആശംസകള്‍ നേര്‍ന്നു. സേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഇദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിച്ചു. ആകാശത്ത് കീര്‍ത്തിയോടെ തൊടുക എന്ന മുദ്രാവാക്യമാണ് വ്യോമസേന സന്ദേശമായി നല്‍കിയത്.