തെഹ്റാന് – ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സി കെട്ടിടത്തില്‍ ഇസ്രായില്‍ ബോംബാക്രമണം നടത്തി. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം ടി.വി സംപ്രേഷണം പുനരാരംഭിച്ചു. ആക്രമണത്തിനിടെ ലൈവ് പ്രോഗ്രാം അവതരിപ്പിച്ചിരുന്ന വനിതാ ന്യൂസ് റീഡര്‍ ഓടിരക്ഷപ്പെട്ടിരുന്നു. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സി നശിപ്പിക്കുമെന്ന് കാറ്റ്‌സ് ഭീഷണി മുഴക്കി.
ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും കാഹളം അപ്രത്യക്ഷമാകാന്‍ പോകുന്നു. ഇതിനു സമീപ പ്രദേശങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു – കാറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഏജന്‍സി കെട്ടിടത്തില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. എന്നാൽ അധികം വൈകാതെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.
തെഹ്റാന് മുകളിലുള്ള ആകാശം ഇസ്രായില്‍ വ്യോമസേന നിയന്ത്രിക്കുന്നതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആണവ ഭീഷണി ഇല്ലാതാക്കുക, മിസൈല്‍ ഭീഷണി ഇല്ലാതാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് ഞങ്ങള്‍ നീങ്ങുകയാണ് – നെതന്യാഹു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച യുദ്ധം ആരംഭിച്ച ശേഷം 120 ലേറെ മിസൈല്‍ ലോഞ്ചറുകള്‍, അതായത് ഇറാന്റെ പക്കല്‍ ആകെയുള്ളതിന്റെ മൂന്നിലൊന്ന് മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എവി ഡെവ്രിന്‍ പറഞ്ഞു.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇസ്രായിലിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മധ്യസ്ഥത വഹിക്കാന്‍ ഇറാന്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സൈനിക സംഘര്‍ഷങ്ങള്‍ കുറക്കാനും പുതിയ നയതന്ത്ര ചാനലുകള്‍ തുറക്കാനുമുള്ള ഇറാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
അതിനിടെ, ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവിന് തെക്ക് ബാറ്റ് യാം നഗരത്തില്‍ ഉണ്ടായ വലിയ നാശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പുതിയ വീഡിയോ പുറത്തുവന്നു. ശക്തമായ ഭൂകമ്പത്തില്‍ സംഭവിച്ചതുപോലെ പ്രദേശം തകര്‍ന്നതായും ചില കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും മറ്റുള്ളവ ഗുരുതരമായി വിണ്ടുകീറിയതായും വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു. മിസൈല്‍ സ്‌ഫോടനത്തിന്റെ തീവ്രതയും അത് ജനവാസ കേന്ദ്രങ്ങളില്‍ നേരിട്ടുണ്ടാക്കിയ ആഘാതവും പ്രതിഫലിപ്പിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
വടക്കന്‍ ഇസ്രായേലി നഗരമായ ഹൈഫായിലെ വൈദ്യുത നിലയത്തില്‍ ഇറാന്‍ മിസൈല്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പുറത്തുവന്നു. മറ്റൊരിടത്ത് ഇറാന്‍ മിസൈല്‍ സമീപത്ത് പതിച്ചതിനെ തുടര്‍ന്ന് നിരവധി ഇസ്രായിലികള്‍ കരയുകയും നിലവിളിക്കുകയും പരിഭ്രാന്തരാകുന്നതിന്റെയും വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.