ഹൂസ്റ്റൺ– യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജീവനക്കാരനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ടെക്സസ് സ്വദേശി അറസ്റ്റിൽ. ട്രംപിന്റെ ജീവനക്കാരന്റെ തലയറുക്കുമെന്നും അവരുടെ കുടുംബത്തെ മുഴുവൻ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ ആളാണ് അറസ്റ്റിലായത്. ഓസ്റ്റിൻ സ്വദേശിയായ തോമസ് ഓസ്ട്രിയ ക്രൗസിനെയാണ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 25-ന് ട്രംപിന്റെ പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരന് ഭീഷണി സന്ദേശങ്ങൾ അയച്ചതിനാണ് ക്രൗസിനെതിരെ യുഎസ് അറ്റോർണി ഓഫീസ് കേസെടുത്തത്. ജീവനക്കാരനെ കണ്ടെത്തി അവരുടെ തലയറുക്കുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ക്രൗസ് ഭീഷണിപ്പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു. ഭീഷണിയുടെ സ്വഭാവവും ജീവനക്കാരന്റെ ജോലി സംബന്ധിച്ച പരാമർശങ്ങളും കാരണം എഫ്ബിഐ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
ഒരു ദിവസത്തിനുള്ളിൽ ക്രൗസിനെ തിരിച്ചറിഞ്ഞതായും, ഓഗസ്റ്റ് 26-ന് ഫെഡറൽ ഏജന്റുമാർ ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തുന്നത് നിർത്താമെന്ന് സമ്മതിച്ചതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ഇയാൾ വീണ്ടും അഞ്ച് വോയിസ്‌മെയിലുകൾ അയച്ച് ജീവനക്കാരനോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഓഗസ്റ്റ് 27-ന് ക്രൗസിനെ അറസ്റ്റ് ചെയ്തത്.
മറ്റൊരാളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്റർസ്റ്റേറ്റ് കമ്യൂണിക്കേഷൻ വഴി സന്ദേശമയച്ചതിനാണ് ഇയാൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ക്രൗസിന് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. എഫ്ബിഐ, യുഎസ് സീക്രട്ട് സർവീസ്, ക്യാപിറ്റോൾ പോലീസ് എന്നിവർ കേസ് അന്വേഷിച്ചുവരികയാണ്. ട്രംപിന്റെ ജീവനക്കാർക്കും അദ്ദേഹത്തിനുമെതിരെ കഴിഞ്ഞ നവംബറിലെ വിജയത്തിന് ശേഷം നിരന്തരമായി ഭീഷണികൾ ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.