അഹമ്മദാബാദ്– ടി ട്വന്റി ലോകകപ്പിൽ മലയാളികളുടെ സ്വന്തം സഞ്ജു ചേട്ടന്റെ തകർപ്പൻ മികവിൽ തുടർച്ചയായ രണ്ടാം ലോക കിരീടം നേടി ഇന്ത്യ. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോഡി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ന്യൂസിലാൻഡിനെ തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. രണ്ടര വർഷം മുമ്പ് ഇതേ സ്റ്റേഡിയത്തിൽ വെച്ച് ഏകദിന ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ നേരിട്ട തോൽവിക്ക് മധുരം നൽകുന്നതാണ് ഇന്ത്യയുടെ ഈ വിജയം. 96 റൺസിന്റെ കൂറ്റൻ വിജയമാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻനിര ബാറ്റ്സ്മാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിൽ 255 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കീവികളെ ബുമ്രയുടെ കീഴിലെ ബൌളിംഗ് നിര ഒരു ഓവർ ബാക്കിനിൽക്കെ 159 റൺസിന് ഓൾ ഔട്ടാക്കി. ചരിത്രത്തിൽ ആദ്യമായാണ് ടി20 ലോകകപ്പിൽ ഒരു ടീം തുടർച്ചയായി കിരീടം നടന്നത്. മൂന്നാമത്തെ കിരീടം നേടുന്ന ആദ്യത്തെ ടീമും ഇന്ത്യ തന്നെയാണ്.
ടോസ് ലഭിച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സന്റ്നെർ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ആദ്യം മൂന്ന് ഓവറിൽ റൺസ് കണ്ടെത്താൻ സഞ്ജു – അഭിഷേക് ബുദ്ധിമുട്ടിയെങ്കിലും പിന്നീടുള്ള ഓവറുകളിൽ കീവിസ് ബൗളിംഗ് നിരയെ തുടർച്ചയായി സിക്സും ഫോറുകളും കടത്തിയതോടെ റൺസ് അതിവേഗം ഉയർന്നു. ടൂർണമെന്റിൽ ഫോം കണ്ടെത്താൻ വിഷമിച്ച അഭിഷേക് പതിനെട്ടാം പന്തിൽ അർദ്ധ സെഞ്ചുറി തികച്ചതിന് പിന്നാലെ രചിൻ രവീന്ദ്രക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 21 പന്തിൽ 52 റൺസുമായി താരം പുറത്താകുമ്പോൾ ടീം സ്കോർ ഏഴ് ഓവറിൽ 98ൽ എത്തിയിരുന്നു. പിന്നാലെ ക്രീസിൽ എത്തിയ ഇഷാൻ മലയാളി താരത്തെ കൂട്ടുപിടിച്ച് റൺസ് അതിവേഗത്തിൽ ഉയർത്തി. ഇരുവരും ചേർന്ന് 105 റൺസിന്റെ കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്. സ്കോർ 203 ൽ നിൽക്കെ പതിനാറാം ഓവറിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും 89 റൺസ് എടുത്തു സഞ്ജു മടങ്ങി. ജെയിംസ് നീഷമിന്റെ പന്തിൽ സിക്സ് അടിക്കാൻ ശ്രമിച്ച താരത്തിനെ സിക്സ് ലൈനിന്റെ അരികിൽ നിന്നാണ് ക്യാച്ച് എടുത്ത് പുറത്താക്കിയത്. 46 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും അടക്കമാണ് താരം 89 റൺസ് എടുത്തത്. ഇതിനിടയിൽ ഫിഫ്റ്റി തികച്ച ഇഷാന്റെയും ( 25 പന്തിൽ 54 റൺസ് ) റൺസ് എടുക്കാതെ ക്യാപ്റ്റൻ സൂര്യകുമാറിന്റെ വിക്കറ്റും ഈ ഓവറിൽ തന്നെ നഷ്ടമായി. പിന്നാലെ ഹാർദിക് പാണ്ഡ്യയും മടങ്ങി. അവസാന ഓവറിൽ ശിവം ദുബെയുടെ ബാറ്റിംഗ് ആണ് 250 കടത്തിയത്. ദുബെ 8 പന്തിൽ 26 റൺസ് അടിച്ചെടുത്തു. തിലക് വർമ എട്ടു റൺസുമായി പുറത്താകാതെ നിന്നു. കീവികൾക്ക് വേണ്ടി നീഷം മൂന്നു വിക്കറ്റും ഹെൻറി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് താരംഫിൻ അലന്റെ ക്യാച്ച് അഭിഷേക് നഷ്ടപ്പെടുത്തിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിര തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി. സെമി ഫൈനൽ മത്സരത്തിലെ അവരുടെ ഹീറോയായ അലൻ (എട്ട് ), രചിൻ ( ഒന്ന് ), ഗ്ലാൻ ഫിലിപ്സ് ( അഞ്ച് ), മാർക്ക് ചാപ്മാൻ ( മൂന്ന് ) എന്നിവർ വന്നപോലെ മടങ്ങി. ഒരു വശത്ത് വിക്കറ്റ് കീപ്പർ ടിം സീഫെർട്ട് വെടിക്കെട്ട് ബാറ്റിംഗുമായി അപകടം വിതച്ചെങ്കിലും വരുൺ ചക്രവർത്തി താരത്തെ
മടക്കിയതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി. 26 പന്തിൽ 52 റൺസാണ് താരം അടിച്ചെടുത്തത്. അവസാന ഓവറുകളിൽ ബുമ്രയും തുടർച്ചയായി വിക്കറ്റുകൾ നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ക്യാപ്റ്റിൻ സാന്റ്നറിന്റെ ചേർത്തുനിൽപ്പാണ് ( 35 പന്തിൽ 43) തോൽവി ഭാരം കുറച്ചത്. സീഫെർട്ട്, സന്റ്നർ എന്നിവർ ഒഴികെ ഇരട്ടയക്കം കടന്നത് ദാരി മിച്ചൽ മാത്രമാണ്. ഇന്ത്യക്കുവേണ്ടി ബുമ്ര നാല് വിക്കറ്റുകൾ നേടിയപ്പോൾ അക്സർ പട്ടേൽ മൂന്നും വരുൺ, അഭിഷേക്, പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 14 വിക്കറ്റുകൾ വീതം നേടി ബുമ്ര, വരുൺ എന്നിവർ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. മത്സരത്തിന്റെ താരമായി ബുമ്രയെയും ടൂർണമെന്റിലെ താരമായി സഞ്ജുവിനെയും തിരഞ്ഞെടുത്തു.
ടി ട്വന്റി ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുന്നത്.



