മലപ്പുറം– പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ടാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. പാണക്കാട് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലും മതസൗഹാർദ്ദത്തിലും ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു.
അങ്ങാടിപ്പുറം ക്ഷേത്രത്തിന് തീപിടിച്ചപ്പോൾ ഓടിയെത്തിയ ആദ്യത്തെ വ്യക്തി സാദിഖലി തങ്ങളായിരുന്നുവെന്നത് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ പ്രചാരണ വേദികളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോപാന സംഗീതത്തെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തെത്തിച്ച് ജനകീയമാക്കിയ വിഖ്യാത കലാകാരൻ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തിലധികം വേദികളിൽ സോപാന സംഗീതം അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം.



