ജിദ്ദ: ഹജ് തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റവുമായി ഇന്ത്യൻ ഹജ് കമ്മിറ്റി. 2026-ലെ ഹജ്ജ് തീർത്ഥാടകർക്കായി ‘ഹജ് സുവിധ’ (Haj Suvidha) എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി. ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പുണ്യഭൂമിയിൽ ഹാജിമാർക്ക് വഴിതെറ്റുന്നതും മറ്റും ഒഴിവാക്കാൻ ഈ പുതിയ സംവിധാനം സഹായകമാകും. 2026-ലെ ഹജ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യൻ സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ജിദ്ദയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്താണ് ഹജ്ജ് സുവിധ സ്മാർട്ട് വാച്ച്?
തീർത്ഥാടകരെ ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹജിനുള്ള യാത്രയിലുടനീളം ഹാജിമാരെ അധികൃതരുമായി ബന്ധിപ്പിക്കാനും അവർക്ക് സംരക്ഷണം നൽകാനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനും ഈ വാച്ചിലൂടെ സാധിക്കും.
പ്രധാന പ്രത്യേകതകൾ:
വഴി തെറ്റില്ല (Location Tracking): ഹാജിമാർ എവിടെയാണെന്ന് തത്സമയം കണ്ടെത്താൻ അധികൃതർക്ക് ഇതിലൂടെ സാധിക്കും. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും ലൊക്കേഷൻ ട്രാക്കിംഗ് വഴി വേഗത്തിൽ കണ്ടെത്താനാകും.
അടിയന്തര സഹായത്തിന് SOS: എന്തെങ്കിലും അപകടമോ ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ വാച്ചിലെ എസ്.ഒ.എസ് (SOS) ബട്ടൺ അമർത്തുന്നതിലൂടെ കൺട്രോൾ റൂമിൽ ഉടനടി വിവരം ലഭിക്കും.
ആരോഗ്യ നിരീക്ഷണം: ഓരോ തീർത്ഥാടകന്റെയും ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള അടിസ്ഥാന ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
പ്രാർത്ഥനാ സമയവും കാലാവസ്ഥയും: മക്കയിലെയും മദീനയിലെയും കൃത്യമായ പ്രാർത്ഥനാ സമയങ്ങളും തത്സമയ കാലാവസ്ഥാ വിവരങ്ങളും വാച്ചിൽ ലഭ്യമാകും.
സൗദി സിം കാർഡ് കണക്റ്റിവിറ്റി: സൗദി അറേബ്യയിലെ ഐ.ഒ.ടി (IoT) സിം കാർഡ് ഉപയോഗിച്ചാണ് ഈ വാച്ചുകൾ പ്രവർത്തിക്കുന്നത്. അതിനാൽ യാത്രയിലുടനീളം ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമായിരിക്കും. ഒരു ജി.ബി ഡാറ്റയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഹജ് കാലത്തുടനീളം ഉപയോഗിക്കാൻ ഇതുമതിയാകും.
ഹജ്ജ് കർമ്മങ്ങൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കാൻ ഈ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. തീർത്ഥാടന വേളയിലെ നടത്തം രേഖപ്പെടുത്താനുള്ള പെഡോമീറ്റർ സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് ഈ വാച്ച് വിതരണം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങൾ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ പൂർത്തിയാക്കി വരികയാണ്.
ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് വിമാനം ഈ മാസം 18ന് സൗദിയിലെത്തും. മുംബൈയിൽനിന്നാണ് 400 ഹാജിമാരെയുമായുള്ള വിമാനം എത്തുന്നത്. ഇന്ത്യയിൽനിന്ന് ഇത്തവണ ഒന്നേ മുക്കാൽ ലക്ഷത്തോളം പേരാണ് ഹജിനെത്തുന്നത്. ഇതിൽ 52506 പേർ സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയാണ് എത്തുന്നത്.
കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ന്യൂനപക്ഷ വിഭാഗം ജോയിന്റ് സെക്രട്ടറി രാംസിംഗ്, ഇന്ത്യൻ ഹജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



