തിരുവനന്തപുരം– സംഘപരിവാര്‍ പ്രവർത്തകൻ അഡ്വ. പി. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലാക്കി മുസ്‌ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത്. മലപ്പുറം വഴിക്കടവ് പഞ്ചായത്തിന്റേതാണ് നിയമനം. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും തീവ്രവര്‍ഗീയ നിലപാട് സ്വീകരിക്കുന്നയാളിനെയാണ് മുസ്‌ലിം ലീഗ് നേത്രത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിങ് കോണ്‍സിലാക്കിയിരിക്കുന്നത്.
വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് നല്‍കിയ ഹരജിക്കെതിരെ ക്രിസ്ത്യന്‍ സംഘടനയായ കാസ നല്‍കിയ തടസ്സ ഹരജിയില്‍ ഹാജരാകുന്നത് കൃഷ്ണരാജാണ്. ഇതിനു മുമ്പ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ് വഴിക്കടവ് പഞ്ചായത്ത്.
അതേസമയം വഴിക്കടവിലെ ആ നിയമനം നടത്തിയത് സി.പി.എം നേതാവിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി ആരോപിച്ചു. ”വഴിക്കടവിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന നിലമ്പൂര്‍ ബി.ഡി.ഒയും സി.പി.ഐ എം ജില്ലാ പഞ്ചായത്തംഗവുമായ ഷെറോണ റോയിയുടെ ഭര്‍ത്താവുമായ സന്തോഷാണ്. സന്തോഷിന്റെ ഗൂഢതാത്പര്യങ്ങളാണ് സംഘപരിവാരുകാരന്റെ നിയമനത്തിന് പിന്നില്‍. സെക്രട്ടറിയുടെ നടപടി പിന്‍വലിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി, വൈസ് പ്രസിഡന്റ് റെജി എന്നിവര്‍ക്ക് മുസ്ലിം ലീഗം, കോണ്‍ഗ്രസ്സ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളും.” ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഷ്‌റഫലി അറിയിച്ചു.