ദോഹ: ഖത്തറിൽ ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് 2025-ന്റെ നറുക്കെടുപ്പ് പൂർത്തിയായി. ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലും ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച് കരുത്തുകാട്ടി സൗദി അറേബ്യ ഗ്രൂപ്പ് ബിയിലുമാണ് കളിക്കുക. 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക.
ഏപ്രിലിലെ ഫിഫ വേൾഡ് റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഒമ്പത് ടീമുകൾക്ക് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു. 14 ടീമുകൾ യോഗ്യതാ നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റുമുട്ടുകയും അതിൽ ഏഴ് ടീമുകൾ യോഗ്യത നേടുകയും ചെയ്യും. യോഗ്യതാ മത്സരങ്ങൾ നവംബർ 25 നും 26 നുമായി ഖത്തറിൽ നടക്കും.
ഗ്രൂപ്പ് എ: ഖത്തർ, ടുണീഷ്യ, സിറിയ – ദക്ഷിണ സുഡാൻ മത്സരവിജയി, പലസ്തീൻ – ലിബിയ മത്സരവിജയി.
ഗ്രൂപ്പ് ബി: മൊറോക്കോ, സൗദി അറേബ്യ, ഒമാൻ – സൊമാലിയ മത്സരവിജയി, യെമൻ – കൊമോറോസ് മത്സരവിജയി.
ഗ്രൂപ്പ് സി: ഈജിപ്ത്, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് – മൗറിത്താനിയ മത്സരവിജയി.
ഗ്രൂപ്പ് ഡി: അൾജീരിയ, ഇറാഖ്, ബഹ്റൈൻ – ജിബൂട്ടി മത്സരവിജയി,, ലെബനൻ – സുഡാൻ.
ഈ വർഷത്തെ മത്സരം സാങ്കേതികമായി കൂടുതൽ മികച്ചതായിരിക്കുമെന്നും അറബ് ലോകത്തെമ്പാടുമുള്ള നിരവധി കളിക്കാരും ആരാധകരും ആകാംക്ഷയോടെയാണ് ഫിഫ അറബ് കപ്പിനായി കാത്തിരിക്കുന്നതെന്നും ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി അലി അൽ സലാത്ത് പറഞ്ഞു.
ദോഹ റാഫിൾസ് ഹോട്ടലിൽ നടന്ന നറുക്കെടുപ്പിന് ഫിഫ ടൂർണമെന്റ് ഡയറക്ടർ ജെയിം യാർസ നേതൃത്വം നൽകി. മുൻ ഖത്തർ ടീം മുൻക്യാപ്റ്റൻ ഹസ്സൻ അൽ ഹൈത്രോസ് , അൾജീരിയയിലെ റബാഹ് മദ്ജെർ, സൗദി അറേബ്യയുടെ യാസർ അൽ ഖഹ്താനി, ഈജിപ്തിന്റെ വെയ്ൽ ഗോമ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഫുട്ബാൾ താരങ്ങൾ നറുക്കെടുപ്പിൽ പങ്കാളികളായി. ഡിസംബർ 1 മുതൽ 18 വരെ ഖത്തറിലെ ആറ് ലോകോത്തര സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.