തിരുവനന്തപുരം– 2025 വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുന്നു. ഒരു സെമിഫൈനലടക്കം മൂന്ന് മത്സരങ്ങൾക്കാണ് തിരുവനന്തപുരത്തെ ക്രിക്കറ്റ് സ്റ്റേഡിയമായ കാര്യവട്ടം വേദിയാകുന്നത്. കൂടാതെ ലോകകപ്പിന് മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളും കാര്യവട്ടത്ത് വെച്ച് നടക്കും. എട്ടു ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെയാണ് നടക്കുന്നത്. ഇന്ത്യ – ശ്രീലങ്ക മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിന് തുടക്കമിടുക.
ഒക്‌ടോബർ മൂന്നിന് നടക്കുന്ന ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക പോരാട്ടം, ഒക്‌ടോബർ 26 ലെ ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടം, ഒക്‌ടോബർ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടം എന്നീ മൂന്ന് മത്സരങ്ങൾക്കാണ് തിരുവനന്തപുരം വേദിയാവുക. ലോകകപ്പിന് മുമ്പ് സെപ്റ്റംബർ 25ലെ ദക്ഷിണാഫ്രിക്ക – ന്യൂസീലാൻഡ് സെപ്റ്റംബർ 27ന് നടക്കുന്ന ഇന്ത്യ – ന്യൂസീലാൻഡ് തുടങ്ങിയ രണ്ടു സന്നാഹ മത്സരങ്ങൾക്കും കാര്യവട്ടം വേദിയാകും.
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്ത് നടത്താനിരുന്ന മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറ്റിയിരിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയാഘോഷത്തെ തുടർന്നുള്ള തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചിരുന്നു.