അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കോലിക്കും റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനും ഐപിഎൽ കിരീടം. വാശിയേറിയ ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ വെറും ആറ് റൺസിന് കീഴടക്കിയാണ് ബംഗളുരു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബംഗളുരു ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി ഏഴു വിക്കറ്റിന് 184 റൺസിലൊതുങ്ങി.
43 റൺസുമായി കോലി ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ ആയപ്പോൾ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ കൃണാൾ പാണ്ഡ്യയുടെയും ഭുവനേശ്വർ കുമാറിന്റെയും ബൗളിങ് പ്രകടനങ്ങളും നിർണായകമായി. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന് താങ്ങാവാറുള്ള ക്യാപ്ടൻ ശ്രേയസ് അയ്യർ വെറും ഒരു റണ്ണിന് മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. ശശാങ്ക് സിങ്ങിന്റെ (30 പന്തിൽ 61) അവസാന ഓവറുകളിലെ വെടിക്കെട്ടിനും പഞ്ചാബിനെ കരകയറ്റാനായില്ല.
കോലിയുടെ സ്വപ്ന സാക്ഷാത്ക്കാരം
പതിവ് താളം കണ്ടെത്താനാകാതെ വിഷമിച്ച മത്സരത്തിലും 43 റണ്‍സെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററായി ബംഗളൂരു വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും വിരാട് കോലിക്കായി. ബാറ്റിങ് പറുദീസയില്‍ അത്ര വലുതല്ലാത്ത 191 എന്ന വിജയലക്ഷ്യത്തി ലേക്ക് ബാറ്റേന്തിയ പഞ്ചാബിനെ കിടിലന്‍ ബൗളിങ്ങുമായി കൃണാല്‍ പാണ്ഡ്യയാണു പിടിച്ചുകെട്ടിയത്. 61 റണ്‍സെടുത്ത് പഞ്ചാബ് ഫിനിഷര്‍ ശശാങ്ക് സിങ് അവസാനത്തില്‍ ആളിക്കത്തിയെങ്കിലും അപ്പോഴേക്കും മത്സരം കൈവിട്ടിരുന്നു.
കലാശപ്പോരില്‍ ടോസ് ഭാഗ്യം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യർക്കൊപ്പമായിരുന്നു. അപകടകാരിയായ ഓപണര്‍ ഫില്‍ സാള്‍ട്ടിനെ(16) തുടക്കത്തില്‍ തന്നെ പുറത്താക്കി കൈല്‍ ജാമീസന്‍ മികച്ച തുടക്കവും നല്‍കി. തന്റെ ആദ്യ ഓവറില്‍ തന്നെ യുസ്‌വേന്ദ്ര ചഹല്‍ മായങ്ക് അഗര്‍വാളിനെയും(24) പുറത്താക്കി. നായകന്‍ രജത് പട്ടിദാര്‍(26) അടിച്ചുതുടങ്ങിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല.

അതിനിടെ, സ്ഥിരം ഫ്‌ളോ കണ്ടെത്താനാകാതെ തപ്പിത്തടഞ്ഞ വിരാട് കോലിയും വീണു. അസ്മത്തുല്ല ഒമര്‍സായി സ്വന്തം പന്തില്‍ തന്നെ സൂപ്പര്‍ താരത്തെ പിടിച്ചുപുറത്താകുമ്പോള്‍ ബംഗളൂരു നാലിന് 131 എന്ന നിലയിലായിരുന്നു. 35 പന്ത് നേരിട്ട് വെറും മൂന്ന് ബൗണ്ടറി മാത്രമെടുത്ത് 43 റണ്‍സുമായാണ് കോഹ്ലി മടങ്ങിയത്. പിന്നീട് വന്ന ലിയാം ലിവിങ്സ്റ്റണിന്റെയും(15 പന്തില്‍ 25), ജിതേഷ് ശര്‍മയുടെയും(10 പന്തില്‍ 24), റൊമാരിയോ ഷെഫേര്‍ഡിന്റെയും(ഒന്‍പത് പന്തില്‍ 17) കാമിയോകളാണ് ടീമിനെ 190 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ബാറ്റിങ് പറുദീസയാകുമെന്ന് പ്രവചിക്കപ്പെട്ട അഹ്‌മദാബാദിലെ ഗ്രൗണ്ടില്‍ 191 അത്ര വലിയ ടോട്ടലൊന്നുമായിരുന്നില്ല. എന്നാല്‍, പഞ്ചാബ് ആഗ്രഹിച്ച തുടക്കമായിരുന്നില്ല മറുപടി ബാറ്റില്‍ കണ്ടത്. പതിവ് ശൈലിയില്‍നിന്നു മാറി 19 പന്തില്‍ 24 റണ്‍സെടുത്ത് തപ്പിത്തടഞ്ഞ യുവതാരം പ്രിയാന്‍ഷ് ആര്യയെ വീഴ്ത്തി ജോഷ് ഹേസല്‍വുഡ് ബംഗളൂരുവിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
പിന്നീടായിരുന്നു കൃണാല്‍ പാണ്ഡ്യയുടെ ഷോ തുടങ്ങിയത്. റണ്‍ കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്ത പ്രഭ്‌സിംറാനെ(22 പന്തില്‍ 26) ഭുവനേശ്വര്‍ കുമാറിനെ കൈകളിലെത്തിച്ചു. വെടിക്കെട്ടുമായി ബംഗളൂരുവിന്റെ കിരീട സ്വപ്‌നങ്ങള്‍ തകര്‍ത്തെറിയുമെന്നു തോന്നിച്ച ജോഷ് ഇംഗ്ലിസിനെ(23 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 39) ബൗണ്ടറി ലൈനില്‍ ലിയാം ലിവിങ്സ്റ്റണിന്റെ കൈകളിലെത്തിച്ച് വീണ്ടും ക്രുണാൽ വഴിത്തിരിവുണ്ടാക്കി.
ഷെഫേര്‍ഡിന്റെ പന്തില്‍ ജിതേഷ് ശര്‍മ പിടിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(ഒന്ന്) കൂടി പുറത്തായതോടെ മത്സരം ഏറെക്കുറെ ബംഗളൂരു പിടിമുറുക്കിക്കഴിഞ്ഞിരുന്നു. അവസാന ഓവറുകളില്‍ ശശാങ്ക് സിങ് സിക്‌സറുകളുമായി കത്തിപ്പടര്‍ന്നെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. 30 പന്തില്‍ ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 61 റണ്‍സെടുത്ത് ശശാങ്ക് മത്സരത്തിലെ തന്നെ ടോപ്‌സ്‌കോററായെങ്കിലും ആറു റണ്‍സകലെ പഞ്ചാബിന്റെ കന്നിക്കിരീട മോഹങ്ങള്‍ അവസാനിച്ചു.