ലഖ്നൗ– ഐ.പി.എൽ 2025 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ലഖ്നൗ ടീമിൽ അഴിച്ചു പണി തുടങ്ങി സഞ്ചീവ് ഗോയങ്ക. മെന്റർ സഹീർ ഖാനാണ് നിലവിൽ പുറത്ത് പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്. സീസണിലെ മോശം പ്രകടനവും പ്ലേ ഓഫ് കാണാതെ പുറത്തായതിനും പിന്നാലെ ടീമിൽ അഴിച്ചു പണി വേണമെന്ന് ആരാധകരുടെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ധം ഉണ്ടായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് സഹീർ ഖാൻ ടീമിൽ നിന്ന് പുറത്ത് പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്. നിലവിൽ ഏഴാം സ്ഥാനക്കാരായാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സീസൺ അവസാനിപ്പിച്ചത്.
ക്രിക്ക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം സീസണിലെ ടീമിന്റെ പ്രകടനത്തിൽ ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മെന്ററായിരുന്ന സഹീർ ഖാന്റെ ടീമിലെ സ്ഥാനം ഭീഷണിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷം മാത്രമാണ് സഹീർ ഖാന്റെ കരാർ. അതിനാൽ അടുത്ത സീസണിൽ ടീമിന്റെ ഭാഗമാകണമെങ്കിൽ കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ ടീം കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ട്. ഇത് മുൻ ഇന്ത്യൻ പേസർക്ക് പുറത്തേക്കുള്ള വഴിതെളിക്കും. അങ്ങനെയെങ്കിൽ ലഖ്‌നൗ ടീമിൽ നിന്ന് ആദ്യം പുറത്തുപോകുന്നയാളായി സഹീർ മാറും.
14 മത്സരങ്ങളിൽ നിന്ന് ആറ് ജയം മാത്രമാണ് ലഖ്‌നൗവിന് സ്വന്തമാക്കാനായത്. നായകൻ ഋഷഭ് പന്തിന്റെ പ്രകടനത്തിലും ഗോയങ്ക തൃപ്തനല്ല. ലേലത്തിൽ 27 കോടി മുടക്കിയാണ് ഋഷഭ് പന്തിനെ ടീമിലെടുത്തതെങ്കിലും നിർണായക മത്സരങ്ങളിൽ താരത്തിന് ശോഭിക്കാനായിരുന്നില്ല. അവസാനമത്സരത്തിൽ സെഞ്ചുറി നേടിയത് മാത്രമാണ് ശ്രദ്ധേയ പ്രകടനം. പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.