ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ റൈവൽറിയാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. എന്നാൽ സമീപകാലത്തെ മത്സരങ്ങൾ കാണുമ്പോൾ, ഈ വൈരത്തിന് പഴയ തീവ്രതയുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. കൊളംബോയിൽ നടന്ന ഏറ്റവും പുതിയ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 61 റൺസിന് പാകിസ്ഥാനെ തകർത്തെങ്കിലും, ആ വിജയത്തിന് ഒരു ’റിറിലീസ്’ സിനിമയുടെ വിരസതയുണ്ടായിരുന്നുവെന്നാണ് കായിക നിരീക്ഷകർ വിലയിരുത്തുന്നത്. ലോകം കണ്ട ഏറ്റവും വലിയ കായിക പോരാട്ടങ്ങളിലൊന്ന് ഇന്ന് വെറുമൊരു ടെലിവിഷൻ റേറ്റിംഗ് തന്ത്രമായി മാറുകയാണോ?
ഏതൊരു കാര്യത്തിനും അതിന്റെ അപൂർവ്വതയാണ് മൂല്യം നൽകുന്നത്. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളുടെ കാര്യത്തിൽ ഐസിസി സ്വീകരിക്കുന്ന ‘നിർബന്ധിത’ സമീപനം ഈ വൈരത്തിന്റെ മാസ്മരികത കെടുത്തുകയാണ്. വാണിജ്യ താൽപ്പര്യങ്ങൾ മുൻനിർത്തി ഐസിസി ടൂർണമെന്റുകളിലെല്ലാം ഇരു ടീമുകളെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. 2013-ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ ഇല്ലാതിരുന്നിട്ടും, ലോകകപ്പുകളിലും മറ്റ് ടൂർണമെന്റുകളിലുമായി 24 തവണയാണ് ഇവർ ഏറ്റുമുട്ടിയത്. ഈ അമിത ആവർത്തനം മത്സരത്തിന്റെ സ്വാദ് പൂർണ്ണമായും നശിപ്പിച്ചിരിക്കുന്നു.


പഴയകാലത്ത് ഒരു ഇന്ത്യ-പാക് മത്സരം എന്നത് ടീമുകളുടെ ജീവൻമരണ പോരാട്ടമായിരുന്നു. എന്നാൽ ഇന്നത്തെ ഫോർമാറ്റുകളിൽ, ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റാലും ടൂർണമെന്റിൽ നിന്ന് പുറത്താകില്ല എന്ന സാഹചര്യം കളിയുടെ പിരിമുറുക്കം കുറയ്ക്കുന്നു. തോൽവിക്ക് പ്രത്യാഘാതങ്ങൾ ഇല്ലാതാകുമ്പോൾ ആവേശം വെറുമൊരു ആഘോഷം മാത്രമായി മാറുന്നു. സെമിഫൈനലിലോ ഫൈനലിലോ മാത്രം സംഭവിക്കുന്ന അപ്രതീക്ഷിത പോരാട്ടങ്ങളായി ഇവ മാറിയാൽ മാത്രമേ ആ പഴയ ‘ഡ്രാമ’ തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
ഇന്ത്യ-പാക് പോരാട്ടങ്ങളുടെ ആവേശം ചോരാൻ മറ്റൊരു പ്രധാന കാരണം കളിക്കളത്തിലെ പ്രകടമായ ശക്തിവ്യത്യാസമാണ്. ഒരുകാലത്ത് ലോകോത്തര താരങ്ങളാൽ സമ്പന്നമായിരുന്ന പാകിസ്താൻ ടീം ഇന്ന് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും പിന്നിലാണെന്ന് പറയാതെ വയ്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ പുലർത്തുന്ന പ്രൊഫഷണലിസത്തിനൊപ്പം എത്താൻ നിലവിലെ പാക് നിരയ്ക്ക് സാധിക്കുന്നില്ല. മാച്ച് വിന്നർമാരുടെ അഭാവവും ടീമിലെ അസ്ഥിരതയും പാകിസ്താനെ ഒരു ദുർബല പക്ഷമായി മാറ്റിയിരിക്കുന്നു. ‘കട്ടയ്ക്ക് കട്ട’ നിൽക്കുന്ന ഒരു പോരാട്ടം ഉണ്ടാകുമ്പോൾ മാത്രമാണ് ഏതൊരു റൈവൽറിയും ആവേശകരമാകുന്നത്. എന്നാൽ എല്ലായിപ്പോഴും ഇന്ത്യയുടെ വിജയം ഉറപ്പിക്കുന്ന തരത്തിലുള്ള ഈ ഏകപക്ഷീയമായ മേധാവിത്വം നിഷ്പക്ഷരായ ക്രിക്കറ്റ് പ്രേമികൾക്ക് പോലും മത്സരത്തിലുള്ള ഹരം കുറയ്ക്കുകയാണ് ചെയ്യുന്നത്.


കളിക്കളത്തിലെ രാഷ്ട്രീയവും വിവാദങ്ങളും
ക്രിക്കറ്റിന് അപ്പുറത്തേക്ക് ഈ റൈവൽറി വളരുന്നത് പലപ്പോഴും കളിയുടെ സ്പിരിറ്റിനെ ബാധിക്കുന്നുണ്ട്. 2025-ലെ ഹാൻഡ്‌ഷേക്ക് വിവാദവും, വിസ പ്രശ്നങ്ങളും, കശ്മീർ വിഷയത്തെ മുൻനിർത്തിയുള്ള പ്രതിഷേധങ്ങളും ഈ കായിക മാമാങ്കത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നു. ‘ഗൺ സല്യൂട്ട്’ പോലുള്ള പ്രകോപനപരമായ ആഘോഷങ്ങളും രാഷ്ട്രീയ പ്രസ്താവനകളും കളിക്കളത്തെ ഒരു യുദ്ധഭൂമിയാക്കി മാറ്റുകയാണ്. വെടിവെപ്പുകളും തീഗോളങ്ങളുമില്ലാത്ത യുദ്ധമെന്നു മാത്രം.
ഇന്ത്യ-പാക് മത്സരങ്ങൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്നത് മറ്റ് എമർജിങ് ടീമുകളുടെ വളർച്ചയെ ബാധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, അമേരിക്ക തുടങ്ങിയ പുതിയ ടീമുകൾക്ക് ലഭിക്കേണ്ട വിസിബിലിറ്റി ഇത്തരം ‘ഫിക്സഡ്’ റൈവൽറികൾ മൂലം ഇല്ലാതാകുന്നു എന്നു പറയാം. ഐസിസി ക്രമരഹിതമായ ഡ്രോകൾ നടപ്പിലാക്കുകയും അഫ്ഗാനിസ്ഥാൻ vs ഇംഗ്ലണ്ട് പോലുള്ള പുതിയ മൈതാന ചിരവൈരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് റൈവൽറി അതിന്റെ വൈകാരികമായ അത്യുന്നതിയിൽ നിൽക്കേണ്ട ഒന്നാണെന്നത് നിസ്സംശയമാണ്. എന്നാൽ ഓരോ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ കഴിയുന്തോറും അതൊരു വിരസമായ ആവർത്തനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഐസിസി ഈ വാണിജ്യ പാറ്റേൺ മാറ്റിയില്ലെങ്കിൽ, ലോകം കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് ക്ലാസിക് വെറും മടുപ്പൻ മത്സരങ്ങളായി ചരിത്രത്തിൽ ഒടുങ്ങും.



