വർത്തമാന ഫുട്‌ബോളിലെ ‘വണ്ടർകിഡ്’ ആയ ലമീൻ യമാൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുമായി നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുന്നു. യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ നാളെ സ്‌പെയിനും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് 17-കാരനായ യമാലും 40-കാരനായ റൊണാൾഡോയും തമ്മിൽ നേർക്കുനേർ വരുന്ന ആദ്യ മത്സരമാവും. യൂറോ കപ്പ് ജേതാക്കളായ സ്പയിനും കോപ അമേരിക്ക ജേതാക്കളായ അർജന്റീനയും ഏറ്റുമുട്ടുന്ന ഫൈനലിസ്സിമയിൽ 2026-ലാണ് യമാലും മെസ്സിയും പരസ്പരം പോരിനിറങ്ങുക.
നാഷൻസ് ലീഗ് ഫൈനൽ നാളെ
നാഷൻസ് ലീഗ് ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 5-4 ന് തോൽപ്പിച്ച് സ്‌പെയിൻ ഫൈനലിൽ പ്രവേശിച്ചതിനു പിന്നാലെ ഈ വർഷത്തെ ബാലൻ ഡോർ സാധ്യതാ ലിസ്റ്റിൽ യമാലിന്റെ പേര് ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെയാണ് ബാലൻ ഡോർ പട്ടികയിലുള്ള മറ്റൊരു താരമെങ്കിലും ഇരുവരും നേർക്കു നേർ വന്ന മത്സരത്തിൽ 17-കാരൻ വ്യക്തമായ ആധിപത്യം പുലർത്തി. രണ്ട് ഗോളുകളോടെ യമാൽ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡെംബലെക്ക് കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല.
മ്യൂണിക്കിലെ അലയൻസ് അറീനയിൽ നടക്കുന്ന നാഷൻസ് ലീഗ് ഫൈനലിൽ സ്‌പെയിനിന്റെ യുവനിരയും പോർച്ചുഗലിന്റെ പരിചയസമ്പന്നരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലമീൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി, പൗ കുബാർസി തുടങ്ങിയ യുവതാരങ്ങളടങ്ങുന്ന സ്‌പെയിൻ സംഘം ഒത്തൊരുമയോടെയാണ് കളിക്കുന്നത്. കഴിഞ്ഞ 10 അവേ നേഷൻസ് ലീഗ് മത്സരങ്ങളിൽ സ്‌പെയിൻ തോൽവിയറിഞ്ഞിട്ടില്ല. യൂറോ 2024ലെ വിജയം ടീമിന് ആത്മവിശ്വാസം പകരും.
പരിശീലകൻ ലൂയിസ് ഡി ലാ ഫുവന്റെ ഹൈ-പേസ്, വിങ്-ആക്രമണ തന്ത്രം യമാലിന്റെയും വില്യംസിന്റെയും വേഗതയെ പരമാവധി പ്രയോജനപ്പെടുത്തും വിധത്തിലാണ്. എന്നാൽ, ഫ്രാൻസിനെതിരെ 5-1ന് മുന്നിട്ടുനിന്ന ശേഷം പതറിയത് പ്രതിരോധത്തിലെ ദൗർബല്യങ്ങൾ തുറന്നുകാട്ടുന്നുണ്ട്.
സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച സ്‌ക്വാഡുമായാണ് പോർച്ചുഗൾ കളിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോയ്ക്കു പുറമെ ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, ഡിയോഗോ ജോട്ട, റൂബൻ നവാസ്, നുനോ മെൻഡസ് തുടങ്ങിയ താരങ്ങൾ ടീമിന്റെ പെരുമ എടുത്തു കാട്ടുന്നു. 137 ഗോളുകളോടെ അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ റൊണാൾഡോ, ജർമനിക്കെതിരെ 2-1ന്റെ വിജയത്തിൽ ഗോൾനേടി ഫോമിൽ തിരിച്ചെത്തി.
റോബർട്ടോ മാർട്ടിനെസിന്റെ 4-3-3 ഫോർമേഷൻ പ്രതിരോധത്തിനും അതിവേഗ പ്രത്യാക്രമണത്തിനും പ്രാധാന്യം നൽകുന്നതാണ്. ഹൈലൈൻ ഡിഫൻസ് കളിക്കുന്ന സ്‌പെയിനിന് ഇത് തലവേദന സൃഷ്ടിച്ചേക്കാം. 2016 യൂറോ, 2019 നേഷൻസ് ലീഗ് വിജയങ്ങൾ പോർച്ചുഗലിന് ഫൈനലുകളിൽ മുൻതൂക്കം നൽകുന്നു. എന്നാൽ, 2004 യൂറോയ്ക്ക് ശേഷം പോർച്ചുഗൽ സ്‌പെയിനിനെ പരാജയപ്പെടുത്തിയിട്ടില്ല.
സ്‌പെയിനിന്റെ ഹൈ-പ്രസ്സിങ്, പൊസെഷൻ ഗെയിമിനെതിരെ പോർച്ചുഗലിന്റെ കൗണ്ടർ-ആക്രമണ തന്ത്രം നിർണായകമാകും. മിഡ്ഫീൽഡിൽ പെഡ്രിയും ബ്രൂണോ ഫെർണാണ്ടസും തമ്മിലുള്ള പോരാട്ടം മത്സരത്തിന്റെ ഗതി നിർണയിക്കും.
ഫൈനലിസ്സിമ അടുത്ത വർഷം
2026 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ നടക്കാനിരിക്കുന്ന ഫൈനലിസ്സിമ, ലോകകപ്പിനു തൊട്ടുമുമ്പ് ടീമുകളുടെ ആത്മവിശ്വാസത്തിന്റെ കൂടി പരീക്ഷണമാവും.

2007-ൽ ഒരു വയസ്സ് മാത്രമുണ്ടായിരിക്കെ യമാൽ മെസ്സിയോടൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. ബാഴ്‌സയുടെ ലാമാസിയ അക്കാദമിയിലൂടെ, മെസ്സിയുടെ പിൻഗാമി എന്ന് പേരെടുത്ത യമാൽ തന്റെ ആരാധ്യ താരത്തിനെതിരെ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.