സ്റ്റുട്ഗാർട്ട്: യുവേഫ നാഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ സ്‌പെയിനും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു യമാൽ-എംബാപ്പെ പോരാട്ടം കാണാൻ. ലാലിഗയിൽ ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ താരങ്ങളായ ഇരുവരും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോഴെല്ലാം അവസാന ചിരി യമാലിന്റേതായിരുന്നു. എന്നാൽ, ആ ചരിത്രം തിരുത്താനും കഴിഞ്ഞ വർഷം യൂറോ കപ്പ് സെമിയിലേറ്റ പരാജയത്തിന് പ്രതികാരം ചെയ്യാനുമാണ് ദേശീയ ടീമിനെ നയിച്ച് എംബാപ്പെ ഇന്ന് ജർമനിയിലെ സ്റ്റുട്ഗാട്ട് എംഎച്ച്പി അറീനയിൽ ഇറങ്ങുന്നത്.
സൗദി സമയം രാത്രി 10 മണിക്ക് (യുഎഇയിൽ രാത്രി 11 മണി, ഇന്ത്യൻ സമയം പുലർച്ചെ 12.30) ആണ് കിക്കോഫ്. ജർമനിയെ തോൽപ്പിച്ച് മുന്നേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നലെ ഫൈനലിൽ ഇടമുറപ്പിച്ചിരുന്നു.
യമാൽ-എംബാപ്പെ പോരാട്ടം
2020-21 സീസൺ നാഷൻസ് ലീഗ് ഫൈനലിൽ സ്‌പെയിനിനെതിരെ ഫ്രാൻസിന്റെ വിജയമുറപ്പിച്ച കിലിയൻ എംബാപ്പെയുടെ വിവാദ ‘ഓഫ്‌സൈഡ്’ ഗോൾ ആണ് ഓഫ്‌സൈഡ് നിയമങ്ങൾ പരിഷ്‌കരിക്കാൻ ഫിഫയെ നിർബന്ധിച്ചത്. 2024-ൽ പക്ഷേ, മധുര പ്രതികാരം ചെയ്യാൻ സ്‌പെയിനിനു കഴിഞ്ഞു. യൂറോ കപ്പ് സെമിയിൽ എംബാപ്പെയുടെ അസിസ്റ്റിൽ കോളോ മുവാനി ഫ്രാൻസിനെ മുന്നിലെത്തിച്ചെങ്കിലും ലമീൻ യമാൽ, ഡാനി ഓൽമോ എന്നിവരിലൂടെ സ്‌പെയിൻ ജയം പിടിച്ചെടുക്കുകയായിരുന്നു. ഫൈനലിൽ ക്രൊയേഷ്യയെ കീഴടക്കി അർമാഡ ചാമ്പ്യന്മാരാവുകയും ചെയ്തു.
അതിനു ശേഷം യമാലും എംബാപ്പെയും നേർക്കു നേർ വന്നത് ക്ലബ്ബ് തലത്തിലാണ്. സ്പാനിഷ് സൂപ്പർ കപ്പിലും കോപ ദെൽ റേ ഫൈനലിലും ലാലിഗ ഇരുപാദങ്ങളിലും ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോൾ എല്ലാ തവണയും ജയം യമാലിനൊപ്പം നിന്നു.
നേരിയ മുൻതൂക്കം സ്പെയിനിന്
യമാൽ – എംബാപ്പെ മത്സരത്തിനപ്പുറം രണ്ട് വ്യത്യസ്ത ശൈലികൾ തമ്മിലുള്ള പോരാട്ടം കൂടിയാവും ഇന്ന് ജർമൻ മണ്ണിൽ അരങ്ങേറുക. 2018-ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുകയും 2022-ൽ ഫൈനലിലെത്തിക്കുകയും ചെയ്ത ദിദിയർ ദെഷാംപ്‌സിന്റെ പ്രായോഗിക ഫുട്‌ബോളും ലൂയിസ് ദെ ലാ ഫുവന്തെയുടെ ബോൾ പൊസഷൻ അറ്റാക്കിംഗ് ഗെയിമും തമ്മിലുള്ള പോരിൽ നേരിയ മുൻതൂക്കം സ്‌പെയിനിനുണ്ട്.
യമാൽ, പൗ കുബാർസി, പെഡ്രി, ഓൽമോ, നിക്കോ വില്ല്യംസ്, ഹുയ്‌സൻ തുടങ്ങിയ യുവതാരങ്ങളടങ്ങുന്ന സ്‌പെയിൻ ഭയലേശമില്ലാതെയാണ് കളിക്കുന്നത്. അതേസമയം, യുവരക്തവും പരിചയ സമ്പത്തും സമാസമം ചേരുന്ന ഫ്രാൻസിന് എംബാപ്പെയുടെയും ഉസ്മാൻ ഡെംബലെയുടെയും മിന്നുന്ന ഫോമിലാണ് പ്രതീക്ഷ. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ, ബാഴ്‌സയുടെ സർവാധിപത്യത്തിനിടയിലും ലാലിഗ ടോപ് സ്‌കോററായ എംബാപ്പെ ഫ്രാൻസിന്റെ ആക്രമണത്തിന് അധിക കരുത്ത് നൽകുന്നുണ്ട്. ബാലൻ ഡോർ സാധ്യതാ പട്ടികയിലുള്ള ഡെംബലെക്കും ലമീൻ യമാലിനും ഈ ടൂർണമെന്റിലെ വിജയം വ്യക്തമായ മേൽക്കൈ നൽകും.