മ്യൂണിച്ച്- വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കില്ലെന്ന് അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥിരീകരിച്ചു. ഫിഫ ലോകകപ്പ് ഫുട്ബോളിൽ കളിക്കുന്നതിനായി ചില ക്ലബുകളിൽനിന്ന് ഓഫർ ലഭിച്ചിരുന്നുവെന്നും എന്നാൽ ഒന്നും സ്വീകരിക്കുന്നില്ലെന്നും റൊണാൾഡോ ഔദ്യോഗികമായി അറിയിച്ചു. അൽ നസർ ക്ലബ് ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടിയിട്ടില്ല. നസറുമായുള്ള റൊണാൾഡോയുടെ കരാർ ഈ മാസം അവസാനിക്കും. ജൂൺ 15നാണ് ക്ലബ് ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഫിഫ ട്രാൻസ്ഫർ വിൻഡോ ഓപ്പണാക്കിയിരുന്നു. തുടർന്ന് റൊണാൾഡോ ഇത്തിഹാദ് അടക്കമുള്ള ക്ലബിലേക്ക് മാറുമെന്ന് അഭ്യൂഹം വർധിക്കുകയും ചെയ്തു.
“റൊണാൾഡോ കളിച്ചേക്കാം” എന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പറഞ്ഞത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ഈ സീസണിലെ അവസാന ലീഗ് മത്സരത്തിന് ശേഷം അൽ-നസറിനു വേണ്ടി തന്റെ അവസാന മത്സരം കളിച്ചതായി റൊണാൾഡോ സൂചിപ്പിച്ചിരുന്നു. “ഈ അധ്യായം കഴിഞ്ഞു. ഇപ്പോഴും കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നന്ദി എന്നായിരുന്നു സൗദി പ്രോ ലീഗുമായുള്ള അവസാനത്തെ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഏതാണ്ട് അന്തിമമായിരുന്നു എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. അൽ-നസറിൽ 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. ഈ സീസണിൽ 30 ലീഗ് മത്സരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ 25 ഗോളുകൾ നേടി.