മ്യൂണിച്ച്- മ്യൂണിക്കിലെ അലയൻസ് അരീനയിലെ മൈതാനിയിലെ, യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ പാറിയ ഫുട്ബോൾ തീപ്പൊരി ലോകമാകെയുള്ള ഫുട്ബോൾ ആരാധകരിലേക്ക് പടർന്ന ത്രസിപ്പിക്കുന്ന അങ്കത്തിനൊടുവിൽ പോർച്ചുഗലിന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലെ സ്പെയിനിന്റെ നാലാമത്തെ പന്ത് തടുത്തിട്ട് ഡീഗോ കോസ്റ്റ പോർച്ചുഗലിന് വിജയം സമ്മാനിച്ചു. മൊറാട്ടയുടെ പന്ത് തടുത്തിട്ടാണ് ഡീഗോ കോസ്റ്റ വിജയം പോർച്ചുഗലിന്റെ നെറ്റിയിൽ ചാർത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയികളെ നിശ്ചയിക്കൽ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യ ഷോട്ടെടുത്തത് പോർച്ചുഗൽ താരം റാമോസ്. ഗോൾ പോസ്റ്റിന്റെ ഒത്ത നടുവിലേക്ക് എണ്ണം പറഞ്ഞ ഷോട്ട്. രണ്ടാമത്തെ ഷോട്ട് സ്പെയിനിന്റെ മെരിനോ വലയുടെ ഇടതുഭാഗത്തേക്ക് പീരങ്കി പോലെ പറത്തി. തുടർന്ന് സ്പെയിൻ താരം വിറ്റിൻഹയും ഗോളാക്കി. അവസാനത്തെ കിക്ക് നവേസും ഗോളാക്കിയതോടെ പോർച്ചുഗൽ വീണ്ടുമൊരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ടു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ വിജയം. മൈതാനത്തിൽ ക്രിസ്റ്റ്യാനോയും സംഘവും ആവേശത്തിലാറാടി.
ഇരുപത്തിയൊന്നാമത്തെ മിനിറ്റിൽ മാർട്ടിൻ സുബിമെൻഡി നേടിയ ഗോളിലൂടെ സ്പെയിൻ ലീഡ് നേടി. ഒയാർസബാലിനെ ലക്ഷ്യമിട്ടുള്ള ലാമിൻ യെമാലിന്റെ ഷോട്ട് തടയുന്നതിനിടെ പോർച്ചുഗൽ താരം റൂബൻ ഡയസിന്റെ ദേഹത്ത് തട്ടിത്തെറിച്ച പന്ത് സുബിമെൻഡി അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. ഏകദേശം അഞ്ച് അടി അകലെ മാത്രം ആയിരുന്നു സുബിമെൻഡി. ക്ലോസ് റേഞ്ചിൽനിന്ന് ടാപ്പ് ചെയ്തുള്ള ഗോൾ.
സ്പെയിനിന്റെ ആവേശത്തിനും ആഹ്ലാദത്തിനും പക്ഷെ കുറഞ്ഞ സമയത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെൻഡസിലൂടെ പോർച്ചുഗൽ സമനില ഗോൾ സ്വന്തമാക്കി. മെൻഡസിന്റെ രാജ്യാന്തര ഗോൾ അതിമനോഹരമായിരുന്നു. നെറ്റോയിൽനിന്ന് ലഭിച്ച പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ മെൻഡസ് ഗോൾ മുഖത്തിന് കുറുകെ ഗ്രൗണ്ട് ഷോട്ട് പായിച്ചു. പന്ത് വലയുടെ വിദൂര കോണിലേക്ക് ഇരച്ചുകയറി.

നാൽപ്പത്തിയഞ്ചാമത്തെ മിനിറ്റിൽ സ്പെയിൻ വീണ്ടും മുന്നിലെത്തി. ഒയ്‌സർസബാൽ ലാ റോജയിലൂടെയാണ് സ്പെയിൻ ലീഡ് നേടിയത്. ബോക്സിനുള്ളിൽനിന്ന് പെഡ്രിയിൽനിന്ന് ലഭിച്ച പന്ത് ഡീഗോ കോസ്റ്റയെ മറികടന്ന് ഒയാർസബാലിൻ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ വർധിത ആവേശവുമായാണ് പോർച്ചുഗൽ എത്തിയത്. 49-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് സ്പെയിനിന്റെ വല കുലുക്കിയെങ്കിലും അത് ഓഫ്സൈഡായിരുന്നു.
അറുപത്തിയൊന്നാമത്തെ മിനിറ്റിൽ പോർച്ചുഗൽ ആരാധകർ പ്രതീക്ഷിച്ച ഗോളെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയിൽനിന്ന്. താരത്തിന്റെ 138-ാമത് രാജ്യാന്തര ഗോളായിരുന്നു ഇത്. പോർച്ചുഗലിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ച ക്രിസ്റ്റ്യാനോയുടെ അനായാസ ഗോളായിരുന്നു ഇത്. ഏറ്റവും തൊട്ടടുത്തുനിന്ന് ലഭിച്ച പന്ത് മികച്ച ഫിനിഷിംഗോടെ ക്രിസ്റ്റ്യാനോ വലയിൽ എത്തിച്ചു.
88-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോക്ക് പകരം ഗോൺസാലോ റാമോസ് കളത്തിലെത്തി. പോർച്ചുഗലിനെ കളിയിലേക്ക് തിരികെ എത്തിച്ച അഭിമാനബോധത്തോടെ ക്രിസ്റ്റ്യാനോ കളം വിടുമ്പോൾ ഗ്യാലറികൾ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ഗോളൊന്നും പിറന്നില്ല. ഓരോ സെക്കൻഡ് കഴിയുന്തോറും പെനാൽറ്റികളുടെ ഭയാനകമായ നിഴൽ വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ഫൈനൽ തോൽക്കുന്നത് ഏറ്റവും മോശം വഴിയാണെന്ന് കളിക്കാർ പറയും. ഇരുടീമുകളും വിജയിക്കാൻ അർഹതയുള്ളവരാണ്.
പോർച്ചുഗലിന്റെ നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനിന്റെ പതിനെട്ടു വയസു പ്രായമുള്ള ലാമിൻ യമാലും കളത്തിലിറങ്ങുന്ന ഫൈനൽ എന്ന നിലയിൽ ഇന്നത്തെ മത്സരം തലമുറകളുടെ പോരാട്ടം എന്ന നിലയിലും ശ്രദ്ധേയമായിരുന്നു. യമലിന്റെ കാലിൽ പന്തു ലഭിക്കുമ്പോഴെല്ലാം രണ്ടു താരങ്ങൾ അദ്ദേഹത്തെ തടയാൻ എപ്പോഴും ഉണ്ടാകുമായിരുന്നു. 106 -ാം മിനിറ്റിൽ യമാൽ കളം വിട്ടു.
ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പോർച്ചുഗൽ എത്തിയത്. ഫ്രാൻസിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിൽ എത്തിയത്. ജർമ്മനിയെ തോൽപ്പിച്ചായിരുന്നു പോർച്ചുഗലിന്റെ ഫൈനൽ പ്രവേശം.