മയാമി: ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മയാമിയെ ഗോൾരഹിത സമനിലയിൽ തളച്ച് ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്‌ലി. ഹോം ഗ്രൗണ്ടായ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ സ്വന്തം ആരാധകർക്കു മുന്നിൽ ഇന്റർ മിലാമി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആക്രമണനിരയിലെ പോരായ്മകളും അൽ അഹ്ലി പ്രതിരോധത്തിന്റെ മികവും ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയുടെ മിന്നും സേവുകളും ആതിഥേയർക്ക് തിരിച്ചടിയായി. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ചതടക്കമുള്ള സുവർണാവസരം ഗോളാക്കി മാറ്റുന്നതിൽ ഈജിപ്തുകാരും പരാജയപ്പെട്ടു.
ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഓക്ക്‌ലാന്റ് സിറ്റിയെ നേരിടും. രാത്രി 12 മണിക്ക് യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയും സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും ഏറ്റുമുട്ടും.
ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ് എന്നീ വെറ്ററന്മാരടങ്ങുന്ന ഇന്റർ മയാമിക്കെതിരെ മികച്ച കളിയാണ് അൽ അഹ്ലി കെട്ടഴിച്ചത്. അഞ്ച് തവണ അവർ ഗോൾ ലക്ഷ്യം വെച്ചപ്പോൾ, ഷോട്ടുകളിൽ മുന്നിൽ നിന്നെങ്കിലും മൂന്നുതവണ മാത്രമാണ് മയാമിക്ക് ടാർഗറ്റിൽ ഷൂട്ട് ചെയ്യാൻ കഴിഞ്ഞത്. ആഫ്രിക്കൻ അറബ് സംഘത്തിന്റെ പ്രത്യാക്രമണം തടയാൻ പരുക്കൻ അടവുകൾ പുറത്തെടുത്ത മയാമിക്ക് നാല് മഞ്ഞക്കാർഡ് കാണേണ്ടിവന്നു.
അവസാന നിമിഷങ്ങളിൽ വലതുഭാഗത്തു നിന്നുള്ള മെസ്സിയുടെ ഷോട്ട് അൽ അഹ്ലി കീപ്പർ പണിപ്പെട്ട് തടഞ്ഞത് മയാമിയുടെ ദൗർഭാഗ്യമായി. വായുവിൽ വളഞ്ഞ് ഇടതുപോസ്റ്റിന്റെ മൂലയിലേക്കിറങ്ങിയ പന്ത് കീപ്പറുടെ കൈകളിലും ക്രോസ് ബാറിലും തട്ടിയാണ് പുറത്തുപോയത്. അൽ അഹ്ലിയുടെ പ്രത്യാക്രമണങ്ങളിൽ പിറന്ന അവസരങ്ങൽ വിഫലമാക്കി ഇന്റർ മയാമി കീപ്പർ ഓസ്‌കർ ഉസ്താരിയും മികച്ചുനിന്നു.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ജയിക്കാൻ കഴിയാതിരുന്നതോടെ രണ്ടാം റൗണ്ടിലേക്കുള്ള മുന്നേറ്റം ഇന്റർ മയാമിക്ക് ദുഷ്‌കരമാവും. ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസും പോർച്ചുഗലിൽ നിന്നുള്ള എഫ്.സി പോർട്ടോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകൾ മാറ്റുരക്കുന്ന പുതിയ ഫോർമാറ്റിലുള്ള ക്ലബ്ബ് ലോകകപ്പിൽ യൂറോപ്പിൽ നിന്ന് 12 ടീമുകളാണ് പങ്കെടുക്കുന്നത്. ബയേണിനു പുറമെ റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, റെഡ്ബുൾ സാൽസ്ബർഗ്, ബൊറുസിയ ഡോട്മുണ്ട്. ഇന്റർ മിലാൻ, ചെൽസി, ഒളിംപിക് ലിയോൺ, ബെൻഫിക്ക, പി.എസ്.ജി, പോർട്ടോ തുടങ്ങി ടീമുകൾ കപ്പിന് ആവേശം പകരും. സൗദിയിൽ നിന്ന് അൽ ഹിലാലിന് മാത്രമാണ് യോഗ്യത ലഭിച്ചത്.