മാഞ്ചസ്റ്റർ: സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ സൂപ്പർ താരം അലക്‌സാണ്ടർ മിട്രോവിച്ചിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രതാപികളായ ഒരുങ്ങുന്നതായി റിപ്പോർട്ട്. തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായിരുന്ന ലിയാം ഡിലാപിനെ ചെൽസി റാഞ്ചിയതോടെയാണ് മാനേജർ റൂബൻ അമോറിമിന്റെ കണ്ണ് സൗദിയിലേക്ക് നീളുന്നത്. 2024/25 സീസണിൽ 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യൂറോപ്യൻ ഫുട്‌ബോളിൽ നിന്ന് പുറത്തായ യുനൈറ്റഡിലേക്ക് വരാൻ യൂറോപ്പിലെ മുൻനിര സ്ട്രൈക്കർമാർ തയാറാവാത്ത പശ്ചാത്തലത്തിൽ കൂടിയാണ് മിട്രോവിച്ചിനു വേണ്ടിയുള്ള നീക്കം.
2023-ൽ ഫുൾഹാമിൽ നിന്ന് ഏകദേശം 50 മില്യൺ പൗണ്ടിന് അൽ ഹിലാലിലേക്ക് ചേക്കേറി സെർബിയൻ സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച്, 79 മത്സരങ്ങളിൽ 68 ഗോളുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഗോൾ-പെർ-ഗെയിം നിരക്കിൽ കരിം ബെൻസെമ, പിയറി എമറിക്ക് ഓബമെയാങ്, ഇവാൻ ടോണി തുടങ്ങിയ ഗ്ലാമർ താരങ്ങളെ മറികടന്നാണ് മിട്രോവിച്ച് പ്രോ ലീഗിൽ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഫുൾഹാമിൽ മൂന്ന് സീസണുകളിൽ 100-ലധികം ഗോളുകളും ന്യൂകാസിൽ യുണൈറ്റഡിൽ മികച്ച പ്രകടനവും കാഴ്ചവെച്ച മിട്രോവിച്ച് പ്രീമിയർ ലീഗിൽ പരിചയ സമ്പന്നനാണെന്നതാണ് മാഞ്ചസ്റ്ററിനെ ആകർഷിക്കുന്ന ഘടകം.
ക്ലബ്ബ് ലോകകപ്പിനു മുന്നോടിയായി മികച്ച താരങ്ങളെ ക്ലബ്ബിലെത്തിക്കാനൊരുങ്ങുന്ന അൽ ഹിലാൽ, 40 മില്യൺ പൗണ്ട് ലഭിച്ചാൽ മിട്രോവിച്ചിനെ വിൽക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ, വിക്ടർ ഒസിമെൻ തുടങ്ങിയ താരങ്ങൾ നിലവിൽ ഹിലാലിന്റെ റഡാറിലുണ്ട്. വിദേശ താരങ്ങളുടെ ക്വോട്ട പാലിക്കാൻ അൽ ഹിലാലിന് ചിലരെ ഒഴിവാക്കേണ്ടതുണ്ട് എന്ന സാഹചര്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായേക്കാം.
എവർട്ടൺ, വെസ്റ്റ് ഹാം എന്നിവരും മിട്രോവിച്ചിനായി രംഗത്തുണ്ടെങ്കിലും, യുണൈറ്റഡ് കാര്യമായി ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. മിട്രോവിച്ചിന്റെ ശാരീരികക്ഷമതയും കരുത്തും ഗോൾ നേടാനുള്ള മികവും ടീമിന് ഗുണം ചെയ്യുമെന്ന് അമോറിം കണക്കുകൂട്ടുന്നു. കഴിഞ്ഞ എട്ട് സീസണിൽ ഏഴിലും 11-ലേറെ ഗോളുകൾ നേടിയ 30-കാരന്റെ സ്ഥിരത യുണൈറ്റഡിന്റെ പുനർനിർമ്മാണത്തിന് വിലപ്പെട്ട സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.