മ്യൂണിക്ക്: ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക ഗോൾ നേടിയ ഫൈനലിൽ, പെനാൽട്ടി ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി പോർച്ചുഗലിന് യുവേഫ നാഷൻസ് ലീഗ് കിരീടം. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോർ 2-2 ലായതിനെ തുടർന്നുള്ള ഷൂട്ടൗട്ടിൽ അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ കീപ്പർ ഡിയാഗോ കോസ്റ്റ തടഞ്ഞിട്ടതോടെയാണ് പോർച്ചുഗൽ 2019-നു ശേഷം നാഷൻസ് ലീഗ് കിരീടമുയർത്തിയത്. നിശ്ചിത സമയത്ത് പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റിയാനോയും നുനോ മെൻഡസും ഗോളുകൾ നേടിയപ്പോൾ സുബിമെൻഡി, ഒയർസബാൽ എന്നിവരാണ് സ്‌പെയിനിനു വേണ്ടി വലകുലുക്കി. രണ്ടു തവണ പിന്നിൽ നിന്ന ശേഷമാണ് പോർച്ചുഗൽ തിരിച്ചുവന്നത്.
പ്രൊഫഷണൽ കരിയറിന്റെ സായന്തനത്തിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാബിനറ്റിലെ മൂന്നാമത്തെ അന്താരാഷ്ട്ര ട്രോഫിയാണിത്. നേരത്തെ 2016-ലെ യൂറോ കപ്പും 2019 യുവേഫ നാഷൻസ് കപ്പുമാണ് താരം നേടിയത്. ഇതോടെ, ഇപ്പോൾ 40 വയസ്സുള്ള താരം അടുത്ത ലോകകപ്പിലും കളിക്കുമെന്നുറപ്പായി.
ഇരു ടീമുകളും പരസ്പരം ബഹുമാനിച്ചും എന്നാൽ എതിരാളിയെ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കാതെയും തുടങ്ങിയ ആദ്യഘട്ടത്തിനു ശേഷം സ്‌പെയിൻ ആണ് നേരിയ മേൽക്കൈ പുലർത്തിയത്. കളിയുണ്ടാക്കാൻ വിംഗുകളെ ആശ്രയിച്ച അവർ 16-ാം മിനുട്ടിൽ മുന്നിലെത്തേണ്ടതായിരുന്നെങ്കിലും നിക്കോ വില്യംസിന്റെ ക്രോസിൽ നിന്നുള്ള പെഡ്രിയുടെ നിലംപറ്റെയുള്ള പ്ലേസിങ് ഇഞ്ചുകൾ വ്യത്യാസത്തിന് പുറത്തുപോയി. 18-ാം മിനുട്ടിൽ ഇടതുവിങ്ങിൽ പന്ത് സ്വീകരിച്ച് കട്ട് ഇൻ ചെയ്ത് നിക്കോ വില്ല്യംസ് തൊടുത്ത മികച്ചൊരു ഗോൾശ്രമം ഗോൾകീപ്പറെ കീഴടക്കിയെങ്കിലും ഗോൾപോസ്റ്റിനു മുകളിലൂടെ തൊട്ടുരുമ്മിയെന്ന വണ്ണം പറന്നു.
22-ാം മിനുട്ടിലാണ് താൻ തന്നെ തുടങ്ങിവച്ച നീക്കം ലക്ഷ്യത്തിലെത്തിച്ചാണ് സുബിമെൻഡി മഞ്ഞക്കുപ്പായത്തിൽ കളിച്ച സ്‌പെയിനിനെ മുന്നിലെത്തിച്ചത്. പന്തുമായി ഗോൾഏരിയയിൽ പ്രവേശിച്ച സുബിമെൻഡിയെ ബോക്‌സിനു തൊട്ടുപുറത്തു വെച്ച് തനിക്കു സമാന്തരമായി ഓടിക്കയറിയ യമാലിന് പന്ത് മറിച്ചു. സുബിമെൻഡിയും ഇടതുഭാഗത്ത് നിക്കോ വില്ല്യംസും ബോക്‌സിൽ നിൽക്കെ യമാൽ നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ റൂബൻ ഡിയാസിന് പിഴച്ചപ്പോൾ പന്ത് കിട്ടിയത് സ്വതന്ത്രനായി നിന്ന സുബിമെൻഡിക്ക്. റയൽ സോഷ്യദാദ് താരത്തിന് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ.
ഗോളടിച്ച ശേഷം സ്‌പെയിൻ കളിയിൽ ആധിപത്യം പുലർത്താൻ ശ്രമിച്ചെങ്കിലും ലീഡിന് അൽപായുസ്സേ ഉണ്ടായുള്ളൂ. 26-ാം മിനുട്ടിൽ തീരെ പ്രതീക്ഷിക്കാത്ത താരത്തിന്റെ കാലിൽ നിന്ന് പറങ്കികളെ ഒപ്പമെത്തിച്ച ഗോളെത്തി. ബോക്‌സിനു പുറത്തു നിന്ന് നെറ്റോയിൽ നിന്ന് പന്ത് സ്വീകരിച്ച പ്രതിരോധതാരം നുനോ മെൻഡസ് ബോക്‌സിലേക്ക് കയറുകയും ഇടങ്കാലൻ കൊണ്ട് കരുത്തുറ്റൊരു ഷോട്ട് തൊടുക്കുകയും ചെയ്തപ്പോൾ സ്‌പെയിൻ ഡിഫൻസിനും ഗോൾകീപ്പർ ഉനയ് സിമോണിനും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗോളിലേക്കുള്ള ബിൽഡ് അപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓഫ് സൈഡായിരുന്നോ എന്ന സംശയം വാർ നിരാകരിച്ചതോടെ പോർച്ചുഗൽ ആഘോഷം തുടങ്ങി.
30-ാം മിനുട്ടിൽ ആദ്യഗോളിലേക്ക് വഴി തുറന്ന ക്രോസിനെ ഓർമിപ്പിച്ച മറ്റൊന്ന് യമാൽ ബോക്‌സിലേക്ക് നൽകുകയും നിക്കോ വില്ല്യംസ് കണക്ട് ചെയ്യുകയും ചെയ്‌തെങ്കിലും പ്ലേസിങ്ങിൽ വന്ന പിഴവ് തിരിച്ചടിയായി. 37-ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കവെ ഇടതുവിങ്ങിൽ നിന്നുള്ള നെറ്റോയുടെ ക്രോസ്, ബാറിനു മുകളിലൂടെ പറന്നു.
44-ാം മിനുട്ടിൽ പോർച്ചുഗലിന്റെ ഗോൾ ഏരിയയിലും ബോക്‌സിലും സ്‌പെയിൻ താരങ്ങൾ ശക്തമായ സമ്മർദം ചെലുത്തിയത് പോർച്ചുഗലിന് ആശങ്കയുണ്ടാക്കിയെങ്കിലും പ്രതിരോധം ഉറച്ച കോട്ട കെട്ടി. എന്നാൽ, ഫൈനൽ വിസിലിനു തൊട്ടുമുമ്പ് ആ കോട്ട ഭേദിക്കപ്പെട്ടു. പന്തുമായി ഗോൾമുഖത്തേക്ക് ഓടിക്കയറിയ പെഡ്രി പോർച്ചുഗീസ് ഡിഫന്റർമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ടുള്ള പാസ് ബോക്‌സിലേക്കു നൽകുകയും ചെയ്തപ്പോൾ, ബാഴ്‌സ താരത്തിന്റെ മനസ്സു വായിച്ചെന്ന വണ്ണം ഓടിക്കയറി പന്ത് വലയിലേക്ക് ഉരുട്ടിവിട്ട് ഒയർസബാൽ സ്‌പെയിനിന്റെ ലീഡ് തിരിച്ചുപിടിച്ചു.
ഇടവേളക്കു കയറുമ്പോഴുള്ള ലീഡ് നിലനിർത്താൻ പക്ഷേ, രണ്ടാം പകുതിയിൽ പോർച്ചുഗൽ സ്‌പെയിനിനെ അനുവദിച്ചില്ല. കൂടുതൽ സമയം പന്ത് സ്‌പെയിനിന്റെ കാൽക്കലായിരുന്നെങ്കിലും സൂപ്പർ താരം ലമീൻ യമാലിനെ പോർച്ചുഗീസ് പ്രതിരോധം നിശ്ശബ്ദനാക്കിയത് അവർക്ക് തിരിച്ചടിയായി. പന്ത് കിട്ടുമ്പോഴെല്ലാം അതിവേഗത്തിൽ ആക്രമിച്ച പോർച്ചുഗലിനെ അവരുടെ നായകൻ 61-ാം മിനുട്ടിൽ മുന്നിലെത്തിച്ചു. യമാലിനെ കടന്ന് പന്തുമായി കുതിച്ച നുനോ മെൻഡസ് ഇടതുഭാഗത്ത് നിന്നു തൊടുത്ത ക്രോസ് സ്പാനിഷ് ഡിഫന്ററുടെ കാലിൽ തട്ടി ഉയർന്നു. പന്ത് താണിറങ്ങിയ സ്ഥലത്ത് കൃത്യമായി പൊസിഷൻ ചെയ്ത റൊണാൾഡോ, തന്നെ മാർക്ക് ചെയ്ത കുക്കുറേയയ്ക്കും ഗോൾകീപ്പർക്കും അവസരം നൽകാതെ പന്ത് വലയിലേക്കു തട്ടിയിട്ടു.
ഷൂട്ടൗട്ടിൽ പോർച്ചുഗലിനു വേണ്ടി കിക്കെടുത്ത ഗോൺസാലോ റാമോസ്, വിറ്റിഞ്ഞ, ബ്രുണോ ഫെർണാണ്ടസ്, നുനെ മെൻഡസ്, റൂബൻ നവസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മൈക്കൽ മെറിനോ, അലക് ബയേന, ഇസ്‌കോ എന്നിവർ സ്‌പെയിനിന്റെ കിക്കുകൾ വലയിലാക്കി. നാലാം കിക്കിൽ അൽവാരോ മൊറോട്ട ലക്ഷ്യം വെച്ച ഭാഗത്തേക്ക് ഡൈവ് ചെയ്ത കോസ്റ്റ പന്ത് തട്ടിയകറ്റുകയായിരുന്നു.