ലണ്ടൻ– ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു ഭാഗം ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് നൽകാൻ ചെൽസി തീരുമാനിച്ചു.
ജൂലൈയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ പാരിസ് സെന്റ് ജെർമെയ്‌നെ 3-0ന് തോൽപ്പിച്ച് ചെൽസി 114.6 മില്യൺ ഡോളർ(962.07 കോടി രൂപ) നേടിയിരുന്നു. ഇതിൽ 15.5 മില്യൺ ഡോളർ(ഏകദേശം 135 കോടി രൂപ) കളിക്കാർക്കുള്ള ബോണസിനായി മാറ്റിവെച്ചിരുന്നു. ഈ തുകയുടെ ഒരു വിഹിതം ജോട്ടയുടെ കുടുംബത്തിന് നൽകാൻ ക്ലബും കളിക്കാരും ധാരണയായി.
ജൂലൈ 3-ന് സ്പെയിനിലെ സമോറയിൽ നടന്ന കാറപകടത്തിൽ ലിവർപൂൾ ഫോർവേഡ് ഡിയോഗോ ജോട്ടയും പോർച്ചുഗീസ് ക്ലബ് പെനാഫീലിനായി കളിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രെ സിൽവയും മരണപ്പെട്ടിരുന്നു. ജോട്ടയുടെ 20-ാം നമ്പർ ജഴ്‌സി താരത്തിന് ആദരസൂചകമായി വിരമിപ്പിക്കാനും, ആൻഫീൽഡിൽ സ്മാരക ശിൽപം സ്ഥാപിക്കാനും 2025-26 സീസണിൽ കളിക്കാരുടെ കിറ്റുകളിൽ “ഫോറെവർ 20” എന്ന ചിഹ്നം ഉൾപ്പെടുത്താനും ലിവർപൂൾ തീരുമാനിച്ചിട്ടുണ്ട്.