ബ്യൂണസ് അയേഴ്‌സ്: ഒരു ഗോളിന് പിറകിൽ നിൽക്കെ പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും കരുത്തരായ കൊളംബിയക്കെതിരെ സമനില പിടിച്ച് അർജന്റീന. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് സ്വന്തം കാണികൾക്കു മുന്നിൽ ലോക ചാമ്പ്യന്മാർ സമനില വഴങ്ങിയത്. 24-ാം മിനുട്ടിൽ ലൂയിസ് ഡിയാസിലൂടെ കൊളംബിയ മുന്നിലെത്തിയെങ്കിലും 81-ാം മിനുട്ടിൽ തിയാഗോ അൽമാദ ആതിഥേയരെ ഒപ്പമെത്തിച്ചു. മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
ഏഴു മാസത്തിനു ശേഷം സൂപ്പർ താരം ലയണൽ മെസി സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ മത്സരത്തിൽ കൊളംബിയ ശക്തമായ മത്സരമാണ് അർജന്റീനയ്ക്കു സമ്മാനിച്ചത്. തുടക്കം മുതൽക്കേ ഭീഷണിയുയർത്തിയ ലൂയിസ് ഡിയാസ് മനോഹരമായ ഒരു സോളോ ഗോളിലൂടെ തന്റെ ക്വാളിറ്റി തെളിയിക്കുകയും ചെയ്തു. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
ഗോൾ നേടിയ കൊളംബിയ കൂടുതൽ പേരെ പ്രതിരോധത്തിൽ വിന്യസിച്ച് അത് പ്രതിരോധിക്കാൻ തീരുമാനിച്ചതോടെ അർജന്റീനയ്ക്ക് കാര്യങ്ങൾ ദുർഘടമായി. ആദ്യപകുതിയിൽ പിന്നെ ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിൽ റോഡിഗ്രോ ഡിപോളിനെയും നഹുവൽ മൊളീനയെയും പിൻവലിച്ച് ജുലിയാനോ സിമിയോണിയെയും നിക്കോ ഗോൺസാലസിനെയും അർജന്റീന കളത്തിലിറക്കി. ആക്രമണം ശക്തമാക്കാനുദ്ദേശിച്ചുള്ള ഈ നീക്കത്തിന് കൊളംബിയ മറുപടി നൽകിയത് ആക്രമണതാരം ജാമിൻടൺ കാപസിനെ വലിച്ച് ഡിഫന്റർ ഫെലിപ്പെ റോമനെ ഇറക്കിയാണ്.
നിക്കോ ഗോൺസാലസ് ബോക്‌സിൽ വെച്ചു നൽകിയ മികച്ചൊരു കട്ട്ബാക്ക് പാസ് വലയിലെത്തിക്കുന്നതിൽ എൻസോ ഫെർണാണ്ടസ് പരാജയപ്പെട്ടതും, ലയണൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്നു ലഭിച്ച സുവർണാവസരം നിക്കോ ഗോൺസാലസ് പോസ്റ്റിലേക്കടിച്ചു തുലച്ചതും അർജന്റീനയ്ക്കു തിരിച്ചടിയായി. അതിനിടെ, പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം ഭേദിച്ചത്.
നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ച അർജന്റീന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോയിന്റ് പട്ടികയിൽ ലീഡ് തുടരുകയാണ്. 16 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാർ കുതിക്കുന്നത്. 22 പോയിന്റോടെ ആറാം സ്ഥാനത്തുള്ള കൊളംബിയക്ക് സമനില ക്ഷീണമായെങ്കിലും തൊട്ടുപിന്നിലുള്ള വെനിസ്വേല (18) തോൽവി വഴങ്ങിയത് അവർക്ക് ഭാഗ്യമായി.