കൊച്ചി- വരുമോ വീണ്ടുമൊരു അർജന്റീന സൗദി പോരാട്ടം. അതും കേരളത്തിന്റെ മണ്ണിൽ. പുറത്തുവരുന്ന വിവരം അനുസരിച്ച് കേരളത്തിൽ അർജന്റീന ടീം പ്രദർശന മത്സരം കളിക്കാനെത്തുമ്പോൾ എതിരാളികളായി സൗദി ടീമിനെ കിട്ടുമോ എന്ന് നോക്കുന്നുണ്ടെന്നാണ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നത്. സൗദി അടക്കം അഞ്ചു ടീമുകളാണ് കേരളത്തിന്റെ പരിഗണനയിലുള്ളത്. ഇതിൽ സൗദി ടീമിനാണ് മുന്തിയ പരിഗണന നൽകുന്നത്. കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജന്റീനയും സൗദിയും ഏറ്റുമുട്ടിയപ്പോൾ സൗദി അട്ടിമറി വിജയം നേടിയിരുന്നു.
ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ലോകത്തിലെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് മെസിക്കും സംഘത്തിനും എതിരെ അർജന്റീന അട്ടിമറി വിജയം നേടിയത്. കപ്പ് ലക്ഷ്യമിട്ടെത്തിയ അർജന്റീനയുടെ മുഴുവൻ പ്രതീക്ഷകളെയും കരിച്ചുകളയുന്നതായിരുന്നു ഈ വിജയം. എന്നാൽ പിന്നീടുള്ള മുഴുവൻ മത്സരങ്ങളും വിജയിച്ച് ഫൈനലിൽ ഫ്രാൻസിനെയും കടന്ന് അർജന്റീന കപ്പ് നേടി.
അർജന്റീന ടീം അടുത്ത ഒക്ടോബർ നവംബർ മാസങ്ങളിൽ കേരളത്തിൽ സൗഹൃദമത്സരം കളിക്കാനെത്തുമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഇന്ന് ആവർത്തിച്ചത്. അർജന്റീന ടീമിനുള്ള മാച്ച് ഫീ സ്പോൺസർമാർ അടച്ചുവെന്നും മന്ത്രി അറിയിച്ചു. അർജന്റീന ടീം മാനേജ്മെന്റ് എത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം മെസിയും സംഘവും കേരളത്തിലേക്ക് വരുമെന്ന് മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. തിരുവനന്തപുരത്തിനാണ് പ്രഥമ പരിഗണനയെന്നും കൊച്ചിയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് അർജന്റീന ടീമിനെ കേരളത്തിലക്ക് കൊണ്ടുവരുന്നതിന് കരാർ ഒപ്പിട്ടിരിക്കുന്നത്.