ലണ്ടൻ– ഈ വർഷത്തെ അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി ആർസണൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പത്തൊമ്പതാം റൗണ്ട് മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പീരങ്കി പട തകർത്തത്. ആർസണലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോളുകൾ എല്ലാം പിറന്നത് രണ്ടാം പകുതിയിലാണ്. ആതിഥേർക്കുവേണ്ടി ഗബ്രിയേൽ, മാർട്ടിൻ സുബിമെൻഡി, ലിയാൻഡ്രോ ട്രോഷർഡ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് വല കുലുക്കിയത്. അതിഥികൾക്ക് വേണ്ടി ഒല്ലി വാട്ട്കിൻസ് ആശ്വാസ ഗോൾ നേടി.
48-ാം മിനുറ്റിൽ ആർസണലിന്റെ പ്രധാന ആയുധമായ കോർണറിലാണ് ആദ്യം പിറന്നത്. ബുക്കായി സാക എടുത്ത കോർണറിൽ തല വെച്ച് ഗബ്രിയേൽ ടീമിനെ മുന്നിലെത്തിച്ചു. നാലു മിനുറ്റുകൾക്ക് ശേഷം സുബിമെൻഡിയും വല കുലുക്കി. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് നൽകിയ മികച്ച ഒരു ത്രൂ പാസിലൂടെയാണ് താരത്തിന്റെ ഗോൾ വന്നത്. 69-ാം മിനുറ്റിൽ ട്രോഷർഡ് ബോക്സിന്റെ പുറത്ത് നിന്ന എടുത്ത ഷോട്ടും ഗോൾ ആയതോടെ പീരങ്കികൾ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. 78-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ തൊട്ടടുത്ത നിമിഷം ജീസസും ലക്ഷ്യം കണ്ടതോടെ സ്കോർ 4-0. ഇഞ്ചുറി ടൈമിന്റെ നാലാം മിനുറ്റിൽ വാട്ട്കിൻസ് ഗോൾ നേടി ടീമിന്റെ തോൽവിഭാരം കുറച്ചു. ജയത്തോടെ 19 മത്സരങ്ങളിൽ 45 പോയിന്റുമായി ആർസണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 40 പോയിന്റുമായി രണ്ടാമതും 39 പോയിന്റ് ഉള്ള വില്ല മൂന്നാമതും ആണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന സ്ഥാനക്കാരായ വോൾവ്സിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞ മത്സരത്തിൽ ആതിഥേയരായ യുണൈറ്റഡിനു വേണ്ടി വല കുലുക്കിയത് ജോഷ്വ സിർക്സിയാണ്. 27-ാം മിനുറ്റിലാണ് താരം ടീമിന് വേണ്ടി ലക്ഷ്യം കണ്ടത്. 45-ാം മിനുറ്റിൽ എതിരാളികൾക്ക് വേണ്ടി ലാഡിസ്ലാവ് ക്രെജ്ചി ഗോൾ നേടി വിലപ്പെട്ട ഒരു പോയിന്റ് നേടിക്കൊടുത്തു. 19 മത്സരങ്ങളിൽ 30 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്തും മൂന്ന് ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പോയിന്റ് മാത്രമുള്ള വോൾവ്സ് അവസാന സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസിയും സമനില വഴങ്ങി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബോൺമത്തിനോട് സമനില വഴങ്ങിയത് (2-2). നാലു ഗോളുകളും പിറന്നത് ഒന്നാം പകുതിയിലാണ്. ചെൽസിക്ക് വേണ്ടി കോൾ പാൽമർ പെനാൽറ്റിയിലൂടെ പതിനഞ്ചാം മിനുറ്റിലും എൻസോ ഫെർണാണ്ടസ് 23-ാം മിനുറ്റിലുമാണ് ലക്ഷ്യം കണ്ടത്. അതിഥികൾക്ക് വേണ്ടി ഡേവിഡ് ബ്രൂക്സ് ആറാം മിനുറ്റിലും 27-ാം മിനുറ്റിൽ ജസ്റ്റിൻ ക്ലൂവേർട്ടുമാണ് ഗോൾ കണ്ടത്. 30 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ്. 23 പോയിന്റുള്ള ബോൺമത്ത് പതിനഞ്ചാമതും.
മറ്റു മത്സരങ്ങൾ
ബേൺലി – 1 ( ജോഷ് ലോറന്റ് – 23)
ന്യൂകാസ്റ്റൽ യുണൈറ്റഡ് – 3 ( ജോലിന്റൺ – രണ്ടാം മിനുറ്റ് / യോനെ വിസ – ഏഴ് / ബ്രൂണോ ഗുമിറെസ് – 90+3)
നോട്ടിങ്ഹാം ഫോറെസ്റ്റ് – 0
എവർട്ടൺ – 2 ( ജെയിംസ് ഗാർണർ – 19/ തിയേർണോ ബാരി – 79)
വെസ്റ്റ്ഹാം യുണൈറ്റഡ് – 2 ( ജാറോഡ് ബോവൻ – 10/ ലൂക്കാസ് പക്വെറ്റ – 45+4, പെനാൽറ്റി)
ബ്രൈറ്റൺ – 2 ( ഡാനി വെൽബാക് – 32, പെനാൽറ്റി/ ജോയൽ വെൽറ്റ്മാൻ – 61)



