മുംബൈ: സച്ചിൻ ടെണ്ടുൽക്കറിനു ശേഷം ആര് എന്ന ചോദ്യത്തിന് ഒരു കാലത്ത് ആരും കണ്ണടച്ചു മറുപടി പറയുന്ന പേരായിരുന്നു പൃഥ്വി ഷാ എന്നത്. സ്‌കൂൾ ക്രിക്കറ്റിൽ 330 പന്തിൽ നിന്ന് 546 റൺസ് നേടി വരവറിയിച്ച താരം 18-ാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തുകയും ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി ചരിത്രം കുറിക്കുകയും ചെയ്തു. 20 വയസ്സിനു മുമ്പുതന്നെ എല്ലാ ഫോർമാറ്റുകളിലും കളിച്ച പൃഥ്വി ഷാ, ഇന്ത്യയുടെ ‘നെക്സ്റ്റ് ബിഗ് തിംഗ്’ ആകുമെന്ന് എല്ലാവരും പ്രവചിച്ചെങ്കിലും കാര്യങ്ങൾ കീഴ്‌മേൽ മറിയുന്നതാണ് പിന്നീട് കണ്ടത്.
ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര പ്രസിദ്ധി നേടിയ താരത്തിന്റെ ഫോം പതുക്കെ നഷ്ടമാകുന്നതിനും തുറന്ന വാതിലുകളെല്ലാം പതുക്കെ അടയുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. ഒരു പ്രൊഫഷണൽ കളിക്കാരനു ചേരാത്ത ശരീരഭാരവും ആത്മവിശ്വാസക്കുറവും ഷായിൽ പ്രകടമായിത്തുടങ്ങി. അരങ്ങേറി മൂന്നു വർഷത്തിനുള്ളിൽ തന്നെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായി. ഐപിഎൽ ടീമുകൾക്കും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനു പോലും താരത്തിനെ വേണ്ട എന്നായി.
ഇപ്പോൾ 25 വയസ്സുള്ള പൃഥ്വി ഷാ, ഉയരത്തിൽ നിന്നുള്ള തന്റെ പതനത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ചെറുപ്പത്തിൽ തന്നെ കിട്ടിയ പ്രസിദ്ധി തന്റെ കരിയറിനെ ബാധിച്ചെന്നും സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിൽ പറ്റിയ പിഴവിന് വലിയ വില നൽകേണ്ടി വന്നുവെന്നും ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാ വ്യക്തമാക്കി. വിഷമസന്ധിയിൽ തന്റെ കൂടെ നിന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അദ്ദേഹം എടുത്തു പറയുന്നുണ്ട്.
‘2023 വരെ ദിവസത്തിന്റെ പകുതിയും ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന ആളാണ് ഞാൻ. അതിനുശേഷം തെറ്റായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ തുടങ്ങി. തെറ്റായ സൗഹൃദങ്ങളുണ്ടായി. നമ്മൾ ഉന്നതിയിൽ നിൽക്കുമ്പോൾ സുഹൃത്തുക്കളുടെ എണ്ണവും കൂടുമല്ലോ. അതോടെ ഗ്രൗണ്ടിലെ സമയം നാലു മണിക്കൂറായി ചുരുങ്ങി.’
– ന്യൂസ് 24 എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ ഷാ പറയുന്നു.
‘മുത്തച്ഛന്റെ മരണവും മറ്റ് കുടുംബപരമായ പ്രശ്‌നങ്ങളും ക്രിക്കറ്റ് ജീവിതത്തെ ബാധിച്ചു. മുത്തച്ഛൻ എനിക്ക് വളരെ വേണ്ടപ്പെട്ടയാളായിരുന്നു. എന്റെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്ന ഒരാൾ അച്ഛനാണ്.’
കരിയർ താഴ്ചയിലേക്കു പോയപ്പോൾ ക്രിക്കറ്റിലെ സഹതാരങ്ങളെല്ലാം കൈവിട്ടെങ്കിലും ക്രിക്കറ്റ് താരം ഋഷഭ് പന്ത് പിന്തുണ നൽകിയെന്നും പൃഥ്വി ഷാ എടുത്തു പറഞ്ഞു:
‘ഋഷഭ് പന്ത് എപ്പോഴും ഞാനുമായുള്ള ബന്ധം സൂക്ഷിച്ചിരുന്നു. കാര്യങ്ങൾ മോശമാകുമ്പോൾ അവൻ എന്നെ വിളിക്കും.’
പഴയതുപോലെ കഠിനാധ്വാനം ചെയ്ത് തിരിച്ചുവരവിനാണ് താൻ ശ്രമിക്കുന്നതെന്നും മറ്റാരേക്കാളും അത് തന്റെ ആവശ്യമാണെന്നും ഷാ പറയുന്നു.
‘ഞാൻ ഇപ്പോൾ ട്രാക്കിലാണ്. അടിസ്ഥാന കാര്യങ്ങളിലേക്ക് തിരിച്ചുപോയി. 5 വർഷം മുമ്പ് ചെയ്തിരുന്ന കഠിനാധ്വാനം, ആ പതിവ് വീണ്ടും ആരംഭിച്ചതായി തോന്നുന്നു. എനിക്ക് എന്നിൽ വിശ്വാസമുണ്ട്. എത്ര പേർ എന്നിൽ വിശ്വസിക്കുന്നുണ്ട് എന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് എന്നിൽ വിശ്വാസമുണ്ട്. അവിടെ എങ്ങനെ എത്തണമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്…’
‘അച്ഛൻ പറഞ്ഞ ഒരു കാര്യം. പൃഥ്വി ഷായ്ക്ക് മാത്രമേ തന്നെത്തന്നെ അവിടെ തിരിച്ചെത്തിക്കാൻ കഴിയൂ. മറ്റാർക്കും കഴിയില്ല. അതിനാൽ ഞാൻ എല്ലാം ഉപേക്ഷിച്ച് തിരിച്ചുവരവിനായി ശ്രമിക്കുകയാണ്.’
തിരിച്ചുവരവിനുള്ള ശ്രമത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മറ്റേതെങ്കിലും ടീമിനു വേണ്ടി കളിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വി ഷാ. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയതിനാൽ മറ്റേതെങ്കിലും ടീമിൽ പുതിയ തുടക്കം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് താരം.