അഹമ്മദാബാദ്– ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. രാത്രി 7.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇരു ടീമുകളുടെയും ലക്ഷ്യം തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടമെന്നതാണ്. കഴിഞ്ഞ സീസണിൽ ആർസിബി ചാമ്പ്യൻമാരായപ്പോൾ, ലീഗിലെ തങ്ങളുടെ അരങ്ങേറ്റ വർഷമായ 2022-ലായിരുന്നു ഗുജറാത്തിന്റെ കിരീടനേട്ടം.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആർസിബി, ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെത്തന്നെ തകർത്താണ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. എന്നാൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ മറികടന്ന് കരുത്തോടെയാണ് ഗുജറാത്ത് ഫൈനലിലേക്ക് വീണ്ടുമെത്തുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ ശക്തരായ ആർസിബിക്ക് വാലറ്റം വരെ നീളുന്ന ബാറ്റിങ് നിരയാണ് പ്രധാന കരുത്ത്. മികച്ച ഫോമിലുള്ള വിരാട് കോഹ്ലി, രജത് പാട്ടീധാർ എന്നിവരുടെ പ്രകടനം ടീമിന് നിർണ്ണായകമാകും. ഇവർക്ക് പുറമെ വെങ്കടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ് തുടങ്ങിയ വമ്പൻ നിരതന്നെ ആർസിബിയുടെ ബാറ്റിങ് കരുത്ത് വർദ്ധിപ്പിക്കുന്നു. ബൗളിങ്ങിൽ ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവരുടെ അനുഭവസമ്പത്തും യുവ പേസർ റാസിഖ് സലാം ധാറിന്റെ തകർപ്പൻ പ്രകടനവും ബെംഗളൂരുവിന് ആത്മവിശ്വാസം പകരുന്ന ഘടകങ്ങളാണ്.
മറുഭാഗത്ത്, മുൻനിരയിൽ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ഗുജറാത്തിന്റെ മിഡിൽ ഓർഡർ ഫോമിലല്ലാത്തത് വലിയ ആശങ്കയാണ്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ രാഹുൽ തെവാട്ടിയയുടെ പ്രകടനം ടീമിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ബൗളിങ്ങിലാണ് ഗുജറാത്തിന്റെ യഥാർത്ഥ കരുത്ത്. ഇരുപത്തിയെട്ട് വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് ലിസ്റ്റിൽ ഒന്നാമതുള്ള കാഗിസോ റബാഡ തന്നെയാണ് ടീമിന്റെ പ്രധാന ആയുധം. പത്തൊൻപത് വിക്കറ്റുകളുമായി റാഷിദ് ഖാനും പതിനെട്ട് വിക്കറ്റുകളുമായി മുഹമ്മദ് സിറാജും റബാഡയ്ക്ക് മികച്ച പിന്തുണ നൽകുന്നു. എന്നാൽ പ്രസീദ് കൃഷ്ണയുടെ ഫോമില്ലായ്മ ഗുജറാത്തിന് നേരിയ തിരിച്ചടിയാണ്.
ആദ്യ ക്വാളിഫയറിലെ തോൽവിക്ക് പകരം ചോദിച്ച് കിരീടം തിരിച്ചുപിടിക്കാൻ ഗുജറാത്തും, കിരീടം നിലനിർത്താൻ ബെംഗളൂരുവും നേർക്കുനേർ വരുമ്പോൾ അഹമ്മദാബാദിൽ ഇന്ന് തീപാറുന്ന പോരാട്ടം ഉറപ്പാണ്.



