മുംബൈ: രോഹിത് ശർമ വിരമിച്ചതിനെ തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാവാൻ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ ജോലിഭാരം പരിഗണിച്ച് അത് നിരസിക്കുകയായിരുന്നുവെന്നും പേസ് ബൗളർ ജസ്പ്രിത് ബുംറ. ജൂൺ 20-ന് ലീഡ്സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് തീരുമാനം. ശുഭ്മാൻ ഗിൽ ആണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്.
ക്യാപ്ടൻ സ്ഥാനത്തേക്ക് ബിസിസിഐയുടെ പ്രഥമ പരിഗണന താനായിരുന്നുവെന്നും എന്നാൽ, വർക്ക്ലോഡ് മാനേജ്മെന്റിന് മുൻഗണന നൽകി ഈ ഓഫർ നിരസിക്കുകയായിരുന്നുവെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കുമായുള്ള സ്‌കൈ സ്‌പോർട്‌സ് അഭിമുഖത്തിൽ ബുംറ വെളിപ്പെടുത്തി.
‘പുറംവേദന മാനേജ് ചെയ്യുന്ന മെഡിക്കൽ വിദഗ്ധരുമായി സംസാരിച്ച ശേഷം, എനിക്ക് കൂടുതൽ സ്മാർട്ട് ആയി തീരുമാനമെടുക്കേണ്ടി വന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ ബിസിസിഐയെ അറിയിച്ചു. ഒരു ടീമിന് ഒരു പരമ്പരയിൽ രണ്ട് നായകന്മാർ ഉണ്ടാകുന്നത് ശരിയല്ല. അതിനാൽ, ടീമിന്റെ താൽപര്യം മുൻനിർത്തി ഞാൻ നായകസ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചു.’
– ബുംറ പറഞ്ഞു.
‘നായകസ്ഥാനം എനിക്ക് വളരെ വലിയ അംഗീകാരമാണ്. അതിനു വേണ്ടി ഞാൻ കഠിനമായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, നമ്മൾ വലിയ ചിത്രം കാണേണ്ട സന്ദർഭങ്ങളുമുണ്ട്. എനിക്ക് നായകസ്ഥാനത്തേക്കാൾ പ്രിയപ്പെട്ടതാണ് ക്രിക്കറ്റ്. കളിക്കാരൻ എന്ന നിലയിൽ ഇന്ത്യൻ ടീമിന് കൂടുതൽ സംഭാവനകൾ നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പുറംവേദന അടക്കമുള്ള പരിക്കുകൾ അലട്ടുന്ന ബുംറ ഈ വർഷത്തെ പല സുപ്രധാന മത്സരങ്ങളിലും കളിച്ചിരുന്നില്ല. 2024-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ സിഡ്നി ടെസ്റ്റിന് ശേഷം, പരിക്ക് മൂലം ചാമ്പ്യൻസ് ട്രോഫിയും ഐപിഎല്ലിന്റെ തുടക്ക മത്സരങ്ങളും നഷ്ടമായി. താൻ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും എന്നാൽ, ഇനിയും ശ്രദ്ധയോടെ നീങ്ങാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി:
‘എന്റെ ശരീരം ഐപിഎല്ലിന് ശേഷം നല്ല അവസ്ഥയിലാണ്, എങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യത്തിന് അനുസൃതമായി ഞാൻ ശ്രദ്ധാപൂർവ്വമാണ് പരിശീലനം നടത്തുന്നത്.’
ശുഭ്മൻ ഗില്ലിനെ നായകനായി പ്രഖ്യാപിച്ചപ്പോൾ, ബുംറയുടെ വർക്ക്ലോഡ് മാനേജ്മെന്റിന് മുൻഗണന നൽകാൻ ബിസിസിഐ തീരുമാനിച്ച വിവരവും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗർക്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ, നായകസ്ഥാനം വേണ്ടെന്നുവച്ചത് തന്റെ സ്വന്തം തിരഞ്ഞെടുപ്പിന്റെ ഫലമാണെന്നാണ് ബുംറ പറയുന്നത്.
‘ഞാൻ ഐപിഎല്ലിനിടെ ബിസിസിഐയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. രോഹിത് ശർമയും വിരാട് കോലിയും വിരമിക്കുന്നതിന് മുമ്പേ ഞാൻ ഈ തീരുമാനം എടുത്തിരുന്നു. ശുഭ്മൻ ഗില്ലിന് സ്വാതന്ത്ര്യം നൽകേണ്ടത് പ്രധാനമാണ്. ഒരു മുതിർന്ന കളിക്കാരൻ എന്ന നിലയിലുള്ള ഉപദേശങ്ങൾ ആവശ്യമായി വരുമ്പോൾ ഞാനുണ്ടാകും.’ ബുംറ പറഞ്ഞു.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പറ 2025-27 സൈക്കിളിന്റെ തുടക്കമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര. 20.19 ശരാശരിയിൽ നേടിയ ബുംറ 155 ടെസ്റ്റ് വിക്കറ്റുകൾ , ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ്. ആദ്യ മത്സരങ്ങളിൽ ബുംറ കളിക്കുമെന്നും പിന്നീട് ആവശ്യമെങ്കിൽ താരത്തിന് വിശ്രമം നൽകുമെന്നുമാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന.