വാഷിംഗ്ടണ്‍ – ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെ രാജ്യത്തിന്റെ ഭാവി നേതാവായോ അല്ലെങ്കിൽ ഒരു പ്രധാന പങ്കാളിയായോ അമേരിക്കൻ ഭരണകൂടം പരിഗണിക്കുന്നതായി സൂചന. ട്രംപ് ഭരണകൂടത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷത്തിന്റെ അടുത്ത ഘട്ടത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന പ്രായോഗിക ബുദ്ധിയുള്ള നേതാവായി ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഖാലിബാഫിനെ കാണുന്നു. എങ്കിലും, നിലവിൽ ഒരു പ്രത്യേക വ്യക്തിക്കും അമേരിക്ക ഉറപ്പ് നൽകിയിട്ടില്ലെന്നും, തങ്ങളുമായി കരാറിലെത്താൻ തയ്യാറുള്ള അനുയോജ്യനായ ഒരു നേതാവിനായുള്ള അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഖാലിബാഫ് ഒരു ശക്തമായ ഓപ്ഷനാണെന്ന് വിലയിരുത്തപ്പെടുമ്പോഴും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുഎസ് ഭരണകൂടം തിടുക്കം കാണിക്കുന്നില്ല. ഏറ്റവും സാധ്യതയുള്ള നേതാക്കളിൽ ഒരാളാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ കൂടുതൽ പരീക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ പക്ഷം.
അതേസമയം, ഇറാനിലെ വൈദ്യുതി, ഊർജ്ജ നിലയങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ തീരുമാനം. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്കയും ഇറാനും തമ്മിൽ വളരെ ക്രിയാത്മകമായ ചർച്ചകൾ നടന്നതായി ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ ചർച്ചകളുടെ ഫലം പുറത്തുവരുന്നത് വരെ ആക്രമണങ്ങൾ തടഞ്ഞുവെക്കാൻ പ്രതിരോധ വകുപ്പിന് അദ്ദേഹം നിർദ്ദേശം നൽകി.
എന്നാൽ, ട്രംപിന്റെ ഈ പ്രസ്താവനകൾ ഊർജ്ജ വില കുറയ്ക്കാനും സമയം നേടിയെടുക്കാനുമുള്ള തന്ത്രമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാൻ യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ലെന്നും സമാധാന ശ്രമങ്ങൾ അമേരിക്കയെയാണ് ലക്ഷ്യം വെക്കേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് മുഹമ്മദ് ബാഖർ ഖാലിബാഫും വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഓഹരി-എണ്ണ വിപണികളിൽ കൃത്രിമം കാണിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം തന്റെ എക്സ് (X) അക്കൗണ്ടിലൂടെ ആരോപിച്ചു.



