വാഷിംഗ്ടണ്‍ – മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം ഇറാനുമായി ഒപ്പിട്ട ആണവ കരാറിലൂടെ ആ രാജ്യത്തിന്റെ സൈനിക ആയുധശേഖരത്തിന് വൻതോതിൽ ധനസഹായം നൽകിയതായി യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് ആരോപിച്ചു. ഒബാമ ഭരണകൂടം ചെയ്തത് ഞെട്ടിപ്പിക്കുന്ന വഞ്ചനയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നിലവിൽ അമേരിക്കയും ഇസ്രായേലും തകർക്കുന്ന ഇറാന്റെ പല ആയുധ ഫാക്ടറികളും സൈനിക താവളങ്ങളും നിർമ്മിച്ചത് അമേരിക്ക നൽകിയ പണം ഉപയോഗിച്ചാണെന്നും പ്രസ്താവിച്ചു. 2015-ലെ കരാറിന്റെ ഭാഗമായി ഇറാനിലേക്ക് മാറ്റിയ വൻതുക അവർ സൈനിക ശേഷി വർധിപ്പിക്കാനാണ് വിനിയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വസ്തുതകൾ അപ്രിയ സത്യങ്ങളാണെന്നും വലിയൊരു തന്ത്രപരമായ പിഴവാണ് അന്ന് സംഭവിച്ചതെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
ഇറാൻ അന്ന് കൈപ്പറ്റിയ പണം ആയുധങ്ങളും വെടിക്കോപ്പുകളും നിർമ്മിക്കാനാണ് ഉപയോഗിച്ചത്. അക്കാലത്ത് നിർമ്മിക്കപ്പെട്ട സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ നശിപ്പിക്കുന്നതിലൂടെ അന്ന് പറ്റിയ ഗുരുതരമായ തെറ്റ് തിരുത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. പ്രസിഡന്റ് ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ, മുൻ ഭരണകൂടം വരുത്തിയ ആ വലിയ പിഴവ് തിരുത്തി മേഖലയിൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയാണ് ഇപ്പോൾ നടക്കുന്ന സൈനിക നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരമായി ഉപരോധങ്ങൾ പിൻവലിച്ച ആ കരാർ, മേഖലയിൽ ഇറാന്റെ സ്വാധീനം വർധിപ്പിക്കാൻ മാത്രമേ സഹായിച്ചുള്ളൂ എന്ന ആരോപണങ്ങൾക്കിടയിലാണ് ഹെഗ്സെത്തിന്റെ ഈ പുതിയ പ്രസ്താവനകൾ വരുന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിനിടെ ഇറാന്റെ 1,500 ഓളം കപ്പലുകൾ തകർക്കാൻ അമേരിക്കൻ സൈന്യത്തിന് കഴിഞ്ഞതായും ഹെഗ്സെത്ത് വെളിപ്പെടുത്തി. ഇത് തങ്ങളുടെ സൈനിക തന്ത്രത്തിന്റെ വലിയ വിജയമാണെന്നും ഇറാന്റെ നാവികസേനയുടെ പ്രധാന ഭാഗം ഇല്ലാതാക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്ക ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന് മേൽ ശക്തമായ പ്രഹരങ്ങൾ ഏൽപ്പിക്കുന്നതിനൊപ്പം തന്നെ അവരുമായി ചർച്ചകൾ തുടരുമെന്നും മേഖലയിൽ സമാധാനം കൊണ്ടുവരുന്ന ഏതൊരു കരാറിനെയും തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും യു.എസ് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.



