മക്ക– വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കയിൽ കെഎംസിസിയും ഒഐസിസിയും സംയുക്തമായി യുഡിഎഫ് ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു. കുതായി ഏഷ്യൻ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. മക്ക ഒഐസിസി പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മക്കയിലെ യുഡിഎഫിന്റെ നിരവധി പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.
കേരളത്തിൽ ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുഞ്ഞിമോൻ കാക്കിയ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം മൂലം സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, സ്വജനപക്ഷപാതവും ഏകാധിപത്യ ഭരണവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് ദൃശ്യമാണെന്നും യുഡിഎഫ് പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ കേരളത്തിൽ ഒരു സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്തഫ മലയിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മഞ്ഞക്കുളം, നാസർ കിൻസാര, മുബഷിർ അരീക്കോട്, ഹാരിസ് പെരുവള്ളൂർ, മനാഫ് ചടയമംഗലം, മുജീബ് കീഴിശ്ശേരി തുടങ്ങിയ നേതാക്കൾ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. സലിം കണ്ണനാകുഴി സ്വാഗതവും റൈഫ് കണ്ണൂർ നന്ദിയും രേഖപ്പെടുത്തിയതോടെ കൺവൻഷൻ സമാപിച്ചു.



