ഇറാൻ– ഇസ്രായിലിൽ ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് സ്വദേശികളെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ പോലീസും ആഭ്യന്തര സുരക്ഷാ വിഭാഗവും (ഷിന്‍ ബെറ്റ്) അറിയിച്ചു. പണത്തിനു പകരമായി ചാരപ്പണി ചെയ്ത ജറൂസലം സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ഒമാനിൽ നടക്കാനിരിക്കുന്ന യു.എസ്-ഇറാൻ ചർച്ചകൾ പരാജയപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ മന്ത്രിസഭയുടെയും നെസറ്റ് ഉപസമിതിയുടെയും അടിയന്തര യോഗങ്ങൾ വിളിച്ചുചേർത്തു. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെ മുൻ യുദ്ധങ്ങളേക്കാൾ വിനാശകരമായ സൈനിക നടപടിക്ക് ഇസ്രായിൽ സജ്ജമാണെന്നും ഇക്കാര്യത്തിൽ അമേരിക്കയുമായി ഏകോപനമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം ചുവപ്പ് രേഖകളാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകളിൽ മിസൈൽ വിഷയം ഉൾപ്പെടുത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടെങ്കിലും, മിസൈൽ പദ്ധതി തങ്ങളുടെ ചുവപ്പ് രേഖയാണെന്ന് ഇറാനും തിരിച്ചടിച്ചു. മുൻപ് ജോ ബൈഡന്റെ കാലത്ത് ഇറാനെ ആക്രമിക്കാൻ നെതന്യാഹു നടത്തിയ ശ്രമങ്ങൾ നിരസിക്കപ്പെട്ടതായി മുൻ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി വെളിപ്പെടുത്തി. 2015-നേക്കാൾ കരുത്താർജ്ജിച്ച ഇറാൻ ഏതൊരു ആക്രമണത്തെയും പ്രാദേശിക യുദ്ധമായി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നത് ട്രംപ് ഭരണകൂടത്തെ നയതന്ത്ര ചർച്ചകളിലേക്ക് നയിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ആവേശത്തിൽ ബാലിസ്റ്റിക് മിസൈൽ നിയന്ത്രണം, യുറേനിയം ശേഖരം നീക്കം ചെയ്യൽ തുടങ്ങിയ ഇസ്രായിലിന്റെ സുപ്രധാന സുരക്ഷാ ആശങ്കകൾ അമേരിക്ക അവഗണിക്കുമോ എന്ന ഭീതിയിലാണ് ഇസ്രായിൽ വൃത്തങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



