വാഷിംഗ്ടൺ – ഒമാൻ ഉൾക്കടലിൽ വെച്ച് അമേരിക്കൻ നാവികസേന ഇറാൻ ചരക്ക് കപ്പൽ വെടിവെച്ച് പിടിച്ചെടുത്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ‘ടോസ്‌ക’ എന്ന കപ്പലിന് നേരെ ആക്രമണം നടത്തിയത്. കപ്പൽ നിർത്താനുള്ള നിർദേശങ്ങൾ ജീവനക്കാർ അവഗണിച്ചതിനെ തുടർന്ന്, യു.എസ് പടക്കപ്പലായ യു.എസ്.എസ് സ്പ്രൂവൻസ് കപ്പലിന്റെ എൻജിൻ റൂമിന് നേരെ വെടിയുതിർക്കുകയും പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുത്തുകയും ചെയ്തു. 900 അടി നീളമുള്ള ഈ കപ്പൽ നിലവിൽ അമേരിക്കൻ മറൈനുകളുടെ നിയന്ത്രണത്തിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ യു.എസ് ട്രഷറി വകുപ്പ് നേരത്തെ തന്നെ ഈ കപ്പലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നതായും ട്രംപ് വ്യക്തമാക്കി.
ഉപരോധം ലംഘിച്ച് ഇറാൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ടോസ്‌കയെ ആറ് മണിക്കൂറോളം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നിർത്താത്തതിനാലാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എൻജിൻ റൂമിൽ നിന്ന് മാറിനിൽക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയ ശേഷമാണ് കപ്പലിന്റെ പ്രൊപ്പൽഷൻ സിസ്റ്റം തകർക്കാൻ വെടിയുതിർത്തത്. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 25 വാണിജ്യ കപ്പലുകളോട് ഇറാൻ തുറമുഖങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി മടങ്ങാൻ ആവശ്യപ്പെട്ടതായും സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. ആക്രമണത്തിന്റെയും മുന്നറിയിപ്പ് നൽകുന്നതിന്റെയും ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.
അമേരിക്കയുടെ ഈ നടപടിക്കെതിരെ ഉടൻ പ്രതികാരം ചെയ്യുമെന്ന് ഇറാൻ സായുധ സേന മുന്നറിയിപ്പ് നൽകി. ചരക്ക് കപ്പൽ പിടിച്ചെടുത്തത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇത് അമേരിക്ക നടത്തിയ സായുധ കടൽക്കൊള്ളയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇതിന് മറുപടിയായി ഞായറാഴ്ച വൈകുന്നേരം യു.എസ് കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. അമേരിക്കയോ ഇസ്രായേലോ ആക്രമണം തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടി വരുമെന്നും മേഖലയിലെ യു.എസ് സേനയ്ക്കും താവളങ്ങൾക്കും പുതിയ മുന്നറിയിപ്പ് നൽകുമെന്നും ഇറാൻ അറിയിച്ചു.
അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് യു.എൻ ചാർട്ടറിന് വിരുദ്ധമാണെന്നും ഇതൊരു ആക്രമണോത്സുക നടപടിയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ഇറാൻ ജനതയ്‌ക്കെതിരെ അമേരിക്ക മനഃപൂർവം നടത്തുന്ന ഇത്തരം നടപടികൾ യുദ്ധക്കുറ്റമായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായും കണക്കാക്കപ്പെടുമെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
https://x.com/clashreport/status/2045976309893939500



