വാഷിംഗ്ടണ്‍ – ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ എണ്ണ, ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. യുദ്ധം ആരംഭിച്ച ശേഷം സഖ്യകക്ഷിയായ ഇസ്രായേലിനെ നിയന്ത്രിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന ആദ്യത്തെ സുപ്രധാന നീക്കമാണിതെന്ന് ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സിവിലിയൻ മേഖലകളെ സംരക്ഷിക്കുന്നതിനും യുദ്ധാനന്തര സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തിയുമാണ് അമേരിക്ക ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രായേലിലെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിറിനും യുഎസ് അധികൃതർ ഈ സന്ദേശം കൈമാറി കഴിഞ്ഞു. നിലവിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാൻ കറുത്ത പുകയാൽ മൂടപ്പെടുകയും പലയിടങ്ങളിലും ആസിഡ് മഴ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പും നിലവിലുണ്ട്.
അമേരിക്കയുടെ ഈ അഭ്യർത്ഥനയ്ക്ക് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി, ഇറാനിലെ ഭരണകൂടത്തെ എതിർക്കുന്ന വലിയൊരു വിഭാഗം ജനതയുടെ പ്രീതി സമ്പാദിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അവരെ ദോഷകരമായി ബാധിക്കും. രണ്ടാമതായി, വെനിസ്വേലയിൽ നടപ്പിലാക്കിയതിന് സമാനമായി, യുദ്ധത്തിന് ശേഷം ഇറാന്റെ എണ്ണ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ട്രംപിന് പദ്ധതിയുണ്ട്. മൂന്നാമതായി, ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ തകർത്താൽ പ്രതികാരമായി ഗൾഫ് മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്താൻ സാധ്യതയുണ്ട്. ഇത് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു.
എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ ഒരു ‘അന്ത്യദിന ഓപ്ഷൻ’ (Doomsday option) എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ആദ്യം ആക്രമിച്ചാൽ മാത്രമേ ഈ നീക്കത്തെക്കുറിച്ച് അമേരിക്ക ആലോചിക്കുകയുള്ളൂ. ഇറാൻ ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തിയാൽ 20 മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിന്റെ നിലവിലെ ആക്രമണ രീതിയെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമും വിമർശിച്ചു. എണ്ണ വ്യവസായം തകരുന്നത് ഭാവിയിൽ ഇറാൻ ജനതയുടെ പുനർജീവനത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി.



