വാഷിംഗ്ടണ്‍ – ഇറാനെതിരായ യുദ്ധത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് അമേരിക്കയുടെ പക്കലുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. സൈന്യത്തിന് ആവശ്യമായ ഫണ്ട് ഉറപ്പാക്കുന്നതിനായി കോൺഗ്രസിൽ നിന്ന് അധിക ധനസഹായം തേടുന്നുണ്ടെങ്കിലും, ഇതിനായി നികുതി വർദ്ധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദി പ്രസ്സ്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിനായി സൈന്യം ആവശ്യപ്പെട്ട 200 ബില്യൺ ഡോളറിന്റെ അധിക സഹായം നിലവിൽ കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രതിരോധത്തിനായി വലിയ തുക നീക്കിവെച്ചത് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും ഈ ആവശ്യത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, തുകയുടെ കാര്യത്തിൽ സ്ഥിരീകരണം നൽകാതെ തന്നെ ബെസെന്റ് ഭരണകൂടത്തിന്റെ നീക്കത്തെ ന്യായീകരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ധനസഹായം സംബന്ധിച്ച ഔദ്യോഗിക അഭ്യർത്ഥന സെനറ്റിനും പ്രതിനിധി സഭയ്ക്കും ഇതുവരെ കൈമാറിയിട്ടില്ലാത്തതിനാൽ തുകയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ സൈന്യത്തിന് ആവശ്യമായ വിഭവങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് ബെസെന്റ് സൂചിപ്പിച്ചു. സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ട്രംപിന്റെ ആദ്യ ടേമിലെന്നപോലെ രണ്ടാം ടേമിലും തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സമാനമായ നിലപാടാണ് സ്വീകരിച്ചത്. മുൻകാലങ്ങളിൽ ചെയ്ത കാര്യങ്ങൾക്കും ഭാവിയിലെ സൈനിക നീക്കങ്ങൾക്കും ശരിയായ രീതിയിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധിക പണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധ ഫണ്ടിനായി നികുതി വർദ്ധിപ്പിക്കുമെന്ന വാർത്തകളെ പരിഹാസ്യമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ അദ്ദേഹം, അത്തരമൊരു നീക്കം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങൾക്ക് ശേഷം അമേരിക്കയ്ക്ക് ഏറ്റവും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഒന്നായിരിക്കും ഇറാൻ യുദ്ധമെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. യുദ്ധം തുടങ്ങി ആദ്യ ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ 11 ബില്യൺ ഡോളറിലധികം (ഏകദേശം 1,03,400 കോടി ഇന്ത്യൻ രൂപ) ചെലവായതായി ഭരണകൂടം നിയമനിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ ട്രംപ് രണ്ടാം തവണ അധികരമേറ്റ ശേഷം റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള കോൺഗ്രസ് സൈന്യത്തിന് റെക്കോർഡ് ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 2026 സാമ്പത്തിക വർഷത്തേക്കുള്ള 840 ബില്യൺ ഡോളറിന്റെ (78,96,000 കോടി ഇന്ത്യൻ രൂപ) പ്രതിരോധ ധനവിനിയോഗ നിയമത്തിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിനുപുറമെ, ഡെമോക്രാറ്റുകളുടെ എതിർപ്പിനെ അവഗണിച്ച് 156 ബില്യൺ ഡോളറിന്റെ നികുതി ഇളവും പ്രതിരോധ ഫണ്ടും ഉൾപ്പെടുന്ന ബില്ലും കോൺഗ്രസ് നേരത്തെ പാസാക്കിയിരുന്നു.
ഇറാൻ, റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെയും ട്രഷറി സെക്രട്ടറി ന്യായീകരിച്ചു. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ കൂടി എണ്ണ വാങ്ങാൻ അനുവദിക്കുന്നത് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളറായി ഉയരുന്നത് തടയാൻ സഹായിക്കുമെന്ന് അദ്ദേഹം വാദിച്ചു. ഈ നീക്കം ഇറാനും റഷ്യക്കും ലഭിക്കുന്ന മൊത്തത്തിലുള്ള വരുമാനം കുറയ്ക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. പുതിയ ക്രമീകരണത്തിലൂടെ റഷ്യക്ക് ലഭിക്കാവുന്ന പരമാവധി അധിക വരുമാനം 200 കോടി ഡോളർ മാത്രമായിരിക്കുമെന്ന് ട്രഷറിയുടെ വിശകലനങ്ങൾ വ്യക്തമാക്കുന്നതായും ബെസെന്റ് അറിയിച്ചു.



