തൃശ്ശൂർ– തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. യോഗം വിളിച്ചുചേർക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സയാണ് ഉറപ്പാക്കുന്നത്. നിലവിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ വെന്റിലേറ്ററിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുണ്ട്. അപകടം നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ ആകെ എത്രപേരുണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തതയില്ല. ആകെ 14 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കും അവിടെ ഉണ്ടായിരുന്നവരുടെ കൃത്യമായ എണ്ണം പറയാൻ സാധിക്കുന്നില്ല. സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വിദഗ്ധ സംഘം എത്തും. ഈ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ എത്രപേർ അപകടത്തിൽപ്പെട്ടു എന്നതിൽ സ്ഥിരീകരണമുണ്ടാകൂ എന്നും അതിനുശേഷമേ പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി അറിയിച്ചു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകൾ സർക്കാരിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതീവ സുരക്ഷിതമായി ചെയ്യേണ്ട കാര്യങ്ങളായതിനാൽ എല്ലാവരുമായി ആലോചിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പരിക്കേറ്റവർക്കോ മരിച്ചവരുടെ കുടുംബത്തിനോ നിലവിൽ ധനസഹായം പ്രഖ്യാപിക്കാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ സാമ്പത്തിക സഹായം പ്രഖ്യാപിക്കാൻ കഴിയൂ എന്നും മന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു.



