ന്യൂയോർക്ക്- ആകാശം തൊട്ട് ഭൂമിയിലേക്ക് തിരിച്ചെത്തി സുനിത വില്യംസും ബുച്ച് വിൽമോറും. ഒൻപത് മാസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തുന്നതും കാത്തിരുന്ന ലോകത്തിന്റെ കണ്ണിലൂടെയാണ് സുനിത വില്യംസും ബുച്ചും ഭൂമിയിലെത്തിയത്. സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിലാണ് സംഘം എത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം ഫ്‌ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പതിച്ചത്.
കടലിൽ പതിച്ച പേടകത്തെ സ്‌പേസ് എക്‌സിന്റെ തന്നെ എം.വി മേഗൻ എന്ന റിക്കവറി കപ്പലിലേക്കാണ് സംഘത്തെ ആദ്യം മാറ്റിയത്. കപ്പലിൽനിന്ന് പുറത്തെത്തിച്ച സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

എട്ട് ദിവസത്തെ പര്യവേക്ഷണത്തിനായി പോയ സുനിതയും സംഘവും ഒൻപത് മാസമാണ് ബഹിരാകാശത്ത് ചെലവിട്ടത്. 287 ദിവസാണ് ഇരുവരും ബഹിരാകാശത്ത് കഴിഞ്ഞത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഭൂമിയിൽ എത്തിയത്. ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേർപ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് നേരത്തെ സ്വന്തമാക്കിയിരുന്നു. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. ബുച് വിൽമോർ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർ ലൈനറിൽ കഴിഞ്ഞ ജൂൺ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ക്രൂ-9 ബഹിരാകാശയാത്രികരുടെ ആദ്യ ദൃശ്യങ്ങൾ സ്‌പേസ് എക്‌സ് പങ്കിട്ടു. “ഡ്രാഗണിന്റെ സ്‌പ്ലാഷ്ഡൗൺ സ്ഥിരീകരിച്ചു – ഭൂമിയിലേക്ക് തിരികെ സ്വാഗതം, നിക്ക്, സുനി, ബുച്ച്, അലക്‌സ്!” ഫ്ലോറിഡയിലെ ടാലഹാസിയിലെ കടലിൽ നാല് ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ട് ഡ്രാഗൺ കാപ്‌സ്യൂൾ തെറിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പം സ്‌പേസ് എക്‌സ് ഇങ്ങിനെ എഴുതി. സംഭവബഹുലവും ദീർഘവുമായ യാത്രയ്ക്ക് ശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തിയത്.