ആലപ്പുഴ– പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സി.പി.എം സംസ്ഥാന നേതൃത്വത്തോടും ആലപ്പുഴ ജില്ലാ നേതൃത്വത്തോടും ഉള്ള കടുത്ത വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു.
2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ് താനെന്ന് തന്റെ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. വീണുപരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തുവെങ്കിലും ജില്ലാ സെക്രട്ടറി ഒരുതവണ പോലും അന്വേഷിച്ചില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയുടെ 50ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കാത്തത് ഉൾപ്പെടെ നിരവധി സംഭവങ്ങൾ അദ്ദേഹം ചൂണ്ടികാണിച്ചു. അടിയന്തരാവസ്ഥ കാലത്ത് നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റ്, ജയിൽവാസം, ലോക്കപ്പ് മർദ്ദനം, ബി.ഐ.ആർ കേസ് എന്നിവ അനുഭവിച്ച ജില്ലയിലെ ഏക വ്യക്തിയായ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും സുധാകരൻ പറഞ്ഞു.
അച്ഛനെ ആക്ഷേപിച്ച ഒരു എൽസി മെമ്പറുടെ പോസ്റ്റും അദ്ദേഹം പരാമർശിച്ചു. പ്രലോഭനങ്ങൾക്ക് കീഴടങ്ങാതെ പാർട്ടിയിൽ തുടർന്നുവെങ്കിലും പാർട്ടി സെക്രട്ടറിയോട് സംസാരിക്കാൻ ചെന്ന ഒരു സഖാവിനോട് ജില്ലാ നേതൃത്വത്തിലെ ഒരാൾ ശരിയല്ലാത്ത രീതിയിൽ സംസാരിച്ചതായി അറിഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ തന്നെ “പരിഗണനയർഹിക്കുന്ന ആളല്ല” എന്ന അർത്ഥത്തിലുള്ള പ്രയോഗം നടത്തി കളിയാക്കി ചിരിച്ചതും പത്രക്കാർ പൊട്ടിച്ചിരിച്ചതും കണ്ടതായും അദ്ദേഹം വിമർശിച്ചു.
ഇതെല്ലാം നേരിട്ടിട്ടും പാർട്ടിയിൽ തുടരുകയായിരുന്നുവെന്നും എന്നാൽ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും സുധാകരൻ വ്യക്തമാക്കി. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഞ്ച് സെക്രട്ടറി വീട്ടിലെത്തി അംഗത്വം പുതുക്കാൻ അറിയിച്ചിട്ടും നിലപാട് മാറ്റിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



