റിയാദ്: ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും ആക്രമണം നടത്താനും അവിടെ വസിക്കുന്നവരെ അജ്ഞാതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുമുള്ള ഇസ്രായിൽ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. രക്തരൂഷിതവും ആസൂത്രിതവുമായ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ഇസ്രായേൽ അധിനിവേശ സേന റാഫ നഗരത്തെ ലക്ഷ്യമിടുന്നതെന്നും ഇത് അതീവഗുരുതരമായ സഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേൽ യുദ്ധം സൃഷ്ടിച്ച വൻ നാശത്തിന് ശേഷം സുരക്ഷിത താവളങ്ങൾ ആ മേഖലയിലില്ല.
കൂട്ടക്കൊലകൾ തടയാൻ ആവശ്യപ്പെടുന്ന എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായിൽ നടത്തുന്നത്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ പ്രതിരോധരഹിതരായ സാധാരണക്കാർക്കെതിരെ അധിനിവേശ സേന നടത്തുന്ന വംശഹത്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തരമായി ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.