കോഴിക്കോട്– വനിതാ ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നൂർബിന റഷീദ് രാജിവെച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഈ തീരുമാനം അറിയിച്ചത്. പദവി ഒഴിയുകയാണെങ്കിലും പാർട്ടി വിടില്ലെന്ന് അവർ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വനിതാ ലീഗിനെ പാർട്ടി പൂർണ്ണമായും അവഗണിച്ചുവെന്ന ആരോപണമാണ് നൂർബിന ഉന്നയിച്ചത്. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ വനിതാ ലീഗുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും, പ്രഖ്യാപനം വരെ താൻ പാർട്ടി നേതൃത്വവുമായി സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച വനിതാ പ്രവർത്തകരെ നേതൃത്വം വിലമതിക്കുന്നില്ലെന്ന് നൂർബിന പറഞ്ഞു. സ്വന്തം തൊഴിലിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് വനിതാ ലീഗ് പ്രവർത്തകർ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. ഇതുവരെ പാർട്ടിയിൽ നിന്ന് യാതൊരു സാമ്പത്തിക സഹായമോ വാഹന സൗകര്യങ്ങളോ തങ്ങൾ വാങ്ങിയിട്ടില്ല. എന്നിട്ടും ലീഗിന്റെ ദേശീയ കമ്മിറ്റിയിൽ വനിതാ ലീഗ് പ്രവർത്തകരെ ഉൾപ്പെടുത്താൻ നേതൃത്വം തയ്യാറായില്ല. മതേതരത്വം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ മുസ്‌ലിം ഇതര വിഭാഗത്തിൽപ്പെട്ട ഒരു വനിതയെ മാത്രമാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും അവർ ആരോപിച്ചു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ മാനദണ്ഡങ്ങളെയും നൂർബിന റഷീദ് വിമർശിച്ചു. യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർത്ഥിയാക്കിയ നടപടിയിൽ അവർ അതൃപ്തി പ്രകടിപ്പിച്ചു. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തഹ്‌ലിയയെ തിരഞ്ഞെടുത്തതെന്ന് അവർ ചോദിച്ചിരുന്നു.



