ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോഡി സർക്കാർ. യുനിഫൈഡ് പെൻഷൻ സ്‌കീം (യു.പി.എസ്) എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതിയെന്ന് കേന്ദ്ര വാർത്താ വിതരണ, റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2025 ഏപ്രിൽ ഒന്നിന് പുതിയ പെൻഷൻ പദ്ധതി നിലവിൽവരുമെന്നും ഇപ്പോഴുള്ള എൻ.പി.എസ് (നാഷണൽ പെൻഷൻ സ്‌കീം) വേണോ അതോ യു.പി.എസ് വേണോ എന്ന് ജീവനക്കാർക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരുകൾക്കും യു.പി.എസിലേക്ക് മാറാൻ അവസരമുണ്ടാകും. സംസ്ഥാന സർക്കാരുകൾ കൂടി യു.പി.എസ് നടപ്പാക്കിയാൽ ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷത്തിന് അടുത്തേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻ.പി.എസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് പുതിയ പെൻഷൻ പദ്ധതി തയ്യാറാക്കിയത്. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന പഴയ വ്യവസ്ഥ തുടരുമെങ്കിലും സർക്കാർ വിഹിതം 14-ൽ നിന്ന് 18.5 ആയി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പുതിയ പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല. പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പുനൽകുന്നതാണ് പുതിയ പദ്ധതി.
ഇതനുസരിച്ച് യൂണിഫൈഡ് പെൻഷൻ സ്‌കീമിന്റെ പ്രധാന പ്രത്യേകതകൾ ഇവയാണ്.
1) സർവീസിൽ കുറഞ്ഞത് 25 വർഷം പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും പെൻഷൻ.
2) ഗുണഭോക്താവിന് മരണം സംഭവിച്ചാൽ ആ സമയത്തുള്ള പെൻഷന്റെ 60 ശതമാനം പെൻഷൻ കുടുംബത്തിന് ലഭിക്കും.
3) കുറഞ്ഞത് 10 വർഷത്തെ സർവീസിന് ശേഷം സർക്കാർ ജീവനക്കാർ വിരമിച്ചാൽ പ്രതിമാസം 10,000 രൂപ.
4) പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം 18 ശതമാനമായി ഉയർത്തും. (നിലവിൽ 10 ശതമാനം ജീവനക്കാരന്റെ വിഹിതവും 14 ശതമാനം കേന്ദ്രസർക്കാർ വിഹിതവുമാണ്).
പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ഇതര സർക്കാരുകൾ രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷമാണ് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചത്. നിലവിലെ പെൻഷൻ പദ്ധതി അവലോകനം ചെയ്യുന്നതിനും മാറ്റങ്ങൾ ശിപാർശ ചെയ്യുന്നതിനുമാണ് കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചത്. പെൻഷൻ പദ്ധതി വിശദമായി വിലയിരുത്തിയ കമ്മിറ്റി, മുഴുവൻ സംസ്ഥാനങ്ങളിലെയും വിവിധ സംഘടനകളുമായി നൂറിലധികം യോഗങ്ങൾ നടത്തിയും റിസർവ് ബാങ്ക്, ലോകബാങ്ക് പ്രതിനിധികളുമായും മറ്റും ചർച്ച നടത്തിയാണ് യൂണിഫൈഡ് പെൻഷൻ സ്‌കീം തയ്യാറാക്കിയതെന്നും അധികൃതർ വിശദീകരിച്ചു.