തൃശൂർ– മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMRDF) നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് 4 ലക്ഷം രൂപയുമാണ് അനുവദിക്കുക. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി. ഇവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ ഇതിനോടകം തിരിച്ചറിഞ്ഞു. പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, കുമരനെല്ലൂർ സ്വദേശി വാസുദേവൻ, കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അപകടസ്ഥലത്ത് നിന്ന് ലഭിച്ച മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ഏഴംഗ വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളജിലെത്തി പരിശോധനകൾ ആരംഭിച്ചു.
അപകടത്തിൽ പരിക്കേറ്റ 13 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 11 പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ് കഴിയുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവർ വെന്റിലേറ്ററിലാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.



