തെഹ്‌റാൻ- ഇറാന്റെ തലസ്ഥാനമായ തെഹ്‌റാന് സമീപമുള്ള ഷോപ്പിംഗ് സെന്ററിലുണ്ടായ വൻ അഗ്നിബാധയിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 36 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അർഗവാൻ-ഫേസ് 4 ആന്‍ഡിഷെ ഷോപ്പിംഗ് സെന്ററിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പുറംഭാഗം നിർമ്മിക്കാൻ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. പടിഞ്ഞാറൻ തെഹ്‌റാനിലും കരാജ് പ്രദേശത്തും ദൃശ്യമാകുന്ന രീതിയിൽ കെട്ടിടത്തിൽ നിന്ന് വലിയ തോതിൽ പുക ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഇതിന്റെ ദൃശ്യങ്ങൾ ഇറാനിലെ പ്രമുഖ വാർത്താ ഏജൻസികൾ പുറത്തുവിട്ടു.
അതേസമയം, തെക്കൻ ഇറാനിലെ ബൂഷഹർ പ്രവിശ്യയിലുള്ള ദായർ തുറമുഖത്തും കപ്പലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്. നാല് വാണിജ്യ കപ്പലുകളിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോപ്പിംഗ് സെന്ററിലെ ദുരന്തത്തിന് പിന്നാലെ തുറമുഖത്തുമുണ്ടായ ഈ അപകടം അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.



