കൊല്ലം– സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകർത്ത് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകർത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലിൽ ജപ്തിചെയ്ത വീടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തുറന്നത്.
ശനിയാഴ്ച രാവിലെ വീട്ടുടമസ്ഥരോടൊപ്പം സ്ഥലത്തെത്തിയ എം.എൽ.എ, വീട് പൂട്ടാൻ ഉപയോഗിച്ച ലോക്ക് കുത്തിതുറക്കുകയും, ശേഷം വീട്ടുകാരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങളായി ഉടൻതന്നെ പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് എംഎൽഎ തന്നെ വീടും ഗേറ്റും പൂട്ടി. താൻ ചെയ്തത് വലിയ തെറ്റാണെങ്കിൽ, തൂക്കിക്കൊല്ലാനാണ് വിധിക്കുന്നതെങ്കിൽ അത് ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് എംഎൽഎ അറിയിച്ചു. ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ഛനും അമ്മയും രണ്ടുപെൺമക്കളും ഒരു ആൺകുട്ടിയും ഉൾപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ വീടാണ് ജപ്തിചെയ്യപ്പെട്ടത്. ഇതിൽ മൂത്ത പെൺകുട്ടി പത്താംക്ലാസ്സ് ഉയർന്ന മാർക്കോടെ പാസായതാണ്. രണ്ടാമത്തെ പെൺകുട്ടി ആറാംക്ലാസിലാണ്. ആൺകുഞ്ഞിന് ഒൻപതുമാസമാണ് പ്രായം. ഇവരുടെ അമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ചശക്തിയില്ല. സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും വീടിന് അകത്തായതോടെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് എംഎൽഎ വിഷയത്തിൽ ഇടപെട്ടത്. ജീവനൊടുക്കിയാലോ എന്ന് പോലും ചിന്തിച്ചിരുന്നതായി കുടുംബം പറയുന്നു.
18 ലക്ഷം രൂപയുടെ കടമാണ് കുടുംബത്തിന് വീട് ജപ്തി ചെയ്ത സ്വകാര്യ സ്ഥാപനത്തിൽ ഉള്ളത്. വീട്ടമ്മയുടെ കണ്ണിന്റെ ചികിത്സിക്കാനാണ് ഇത്രയും തുക വായ്പയായി എടുത്തത്. ഇതിൽ ആറരലക്ഷത്തോളം തിരിച്ചടച്ചുവെന്നാണ് കുടുംബം പറയുന്നത്. വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും രണ്ടാമത്തെ കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിൽ ചികിത്സ തേടേണ്ടിവന്നു. ചികിത്സാച്ചെലവിനെ തുടർന്ന് ചില മാസങ്ങളിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെവന്നു. വിഷയം കോടതിയിലെത്തുകയും തുടർന്ന് വീട് ഫിനാൻസുകാർ അടച്ചുപൂട്ടുന്ന സമയത്ത് വീട്ടുകാർ അവിടെയുണ്ടായിരുന്നില്ല. ആധാർ ഉൾപ്പെടെയുള്ള രേഖകൾ പോലും കുടുംബത്തിന് എടുക്കാനും കഴിഞ്ഞില്ല. പിന്നീട് ഇവർ ഓച്ചിറ അഭയംതേടുകയായിരുന്നു.