തിരുവനന്തപുരം- കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും ആയിരിക്കും നടക്കുക. ആദ്യഘട്ട തെരെഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലും രണ്ടാംഘട്ടം തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലും നടക്കും. ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും.
ആകെ 1200 തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടവും ഇപ്പോൾ പ്രാബല്യത്തിൽ വന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ഈ ചട്ടം ബാധകമാണ്. മാധ്യമപ്രവർത്തകർക്കും ഇത് ബാധകമായിരിക്കും.
പോളിംഗ് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ നടക്കും. വോട്ടെടുപ്പ് ദിവസം സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. വോട്ടെണ്ണൽ ദിവസവും വോട്ടെടുപ്പിന്റെ 48 മണിക്കൂറിനുള്ളിലും മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നു.
നോമിനേഷൻ പേപ്പർ രാവിലെ 11 മുതൽ 3 വരെയുള്ള സമയത്തിനുള്ളിൽ സമർപ്പിക്കണം. സ്ഥാനാർഥികൾ ചെലവ് കണക്കുകൾ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഇത് പാലിക്കാത്തവരെ അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കും.
2020-ലെ പൊതുതെരഞ്ഞെടുപ്പിലെ വോട്ടർമാരെ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്താകെ 2,84,30,761 വോട്ടർമാരുണ്ട്. അന്തിമ വോട്ടർപട്ടിക നവംബർ 14-ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിനായി 33,746 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് വോട്ടിംഗ് യന്ത്രങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറും. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾക്കൊള്ളിക്കാം. രാഷ്ട്രീയ പാർട്ടികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.



