പാലക്കാട് – മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ തന്റേതല്ലെന്നും അത് കൃത്രിമമായി നിർമ്മിച്ചതാണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് തയ്യാറാക്കിയ ഈ ഓഡിയോ എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് സംശയമുണ്ടെന്നും ഇതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻ മന്ത്രി മാത്യു ടി. തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജനതാദൾ നേതാവായിരുന്ന പ്രഭാതിനെ മാത്യു കുഴൽനാടൻ ഇതിനായി ഉപയോഗിച്ചുവെന്നും, അനാവശ്യമായ ചില ആവശ്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് പ്രഭാതിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിൽ പോലും ആരും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഈ ആരോപണങ്ങൾ പണ്ട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ തള്ളിക്കളഞ്ഞതാണെന്നും ഐ.ഐ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇത് പരിശോധിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുറത്തുവന്ന ശബ്ദരേഖയുടെ സത്യാവസ്ഥ അറിയാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്നും ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി മൂലമാണെന്നും പറയുന്ന ശബ്ദരേഖയാണ് മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നതിന് പിന്നിൽ മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിയെ സഹായിക്കാനുള്ള നീക്കമുണ്ടെന്നും അതിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്നുമാണ് ഈ ശബ്ദരേഖയിൽ ആരോപിക്കുന്നത്.



