തെൽഅവീവ് – ഇസ്രായേലിലെ ആകെ ജനസംഖ്യ ഒരു കോടി കവിഞ്ഞതായി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ 78-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,02,44,000 ആണ് നിലവിലെ ജനസംഖ്യ. ഇതിൽ 76 ശതമാനം പേർ (77,90,000) ജൂതന്മാരാണ്. ലോകത്തെ ആകെ ജൂത ജനസംഖ്യയായ 1.58 കോടിയുടെ 45 ശതമാനവും ഇസ്രായേലിലാണ് താമസിക്കുന്നത്. ഇസ്രായേലിലെ അറബ് പൗരന്മാരുടെ എണ്ണം 21,57,000 ആണ്, അതായത് ആകെ ജനസംഖ്യയുടെ 21 ശതമാനം. ശേഷിക്കുന്ന 2.9 ശതമാനം പേർ ക്രിസ്ത്യാനികളോ മറ്റ് മതവിഭാഗങ്ങളിൽ പെട്ടവരോ ആണ്. ഈ കണക്കുകളിൽ വെസ്റ്റ് ബാങ്ക്, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലെ ജൂത കുടിയേറ്റക്കാരെയും കിഴക്കൻ ജറൂസലമിലെ താമസക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ ഒരു വർഷത്തിനിടെ ജനസംഖ്യയിൽ 1.4 ശതമാനത്തിന്റെ വർധനവുണ്ടായി. 2025 ഏപ്രിൽ മുതൽ ഒരു വർഷത്തിനിടെ 1,77,000 കുഞ്ഞുങ്ങൾ ജനിക്കുകയും 21,000 കുടിയേറ്റക്കാർ രാജ്യത്തെത്തുകയും ചെയ്തു. ഇതേ കാലയളവിൽ 48,000 മരണങ്ങൾ രേഖപ്പെടുത്തി. യുദ്ധസാഹചര്യങ്ങളിൽ 2,000 പേർ കൊല്ലപ്പെട്ടെങ്കിലും രാജ്യത്തെ ശരാശരി ആയുർദൈർഘ്യത്തിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 81.1 വർഷവും സ്ത്രീകളുടേത് 85.5 വർഷവുമാണ്. 1948-ൽ രാജ്യം സ്ഥാപിതമാകുമ്പോൾ എട്ട് ലക്ഷം മാത്രമായിരുന്ന ജനസംഖ്യ കഴിഞ്ഞ 77 വർഷത്തിനിടെ 12.5 മടങ്ങാണ് വർധിച്ചത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അവിടെനിന്നുള്ള വലിയ തോതിലുള്ള കുടിയേറ്റം ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
ജനസംഖ്യയുടെ സാമൂഹിക ഘടന പരിശോധിക്കുമ്പോൾ 90 ശതമാനം പേരും തദ്ദേശീയരായ ഇസ്രായേലികളാണ്. ഇതിൽ 43 ശതമാനം പേർ തങ്ങളെ മതേതരവാദികളായി കണക്കാക്കുമ്പോൾ, ബാക്കിയുള്ളവർ വിവിധ തലത്തിലുള്ള മതവിശ്വാസങ്ങൾ പിന്തുടരുന്നവരാണ്. ജനസംഖ്യയിൽ 27 ശതമാനം പേർ 14 വയസ്സിൽ താഴെയുള്ള കുട്ടികളും 13 ശതമാനം പേർ 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 446 ആളുകൾ എന്ന നിലയിലാണ്. തൊഴിൽ രംഗത്ത് 44 ശതമാനം പേർ സജീവമായി ജോലി ചെയ്യുന്നു. മൂന്ന് ശതമാനം പേർ ഔദ്യോഗികമായി തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചുള്ള രസകരമായ മറ്റ് വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഇസ്രായേലികളിൽ 92 ശതമാനം പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. 70 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി വീടുണ്ട്. പകുതിയിലധികം ആളുകൾ (55%) പതിവായി വ്യായാമം ചെയ്യുന്നവരാണ്. ഭൂരിഭാഗം പേരും (74%) നഗരങ്ങളിലാണ് താമസിക്കുന്നത്. ജോലിക്ക് പോകാൻ 63 ശതമാനം പേരും സ്വന്തം കാറുകളെ ആശ്രയിക്കുമ്പോൾ, ആറ് ശതമാനം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.



